റോഡ് പണിക്ക് തടസമായി നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ; വൈദ്യുതി മന്ത്രിയെ നേരിട്ട് വിളിച്ച് ജെ ചിഞ്ചുറാണി

കൊല്ലം: കൊല്ലത്ത് റോഡ് പണിക്ക് തടസമായി നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ നേരിട്ട് വിളിച്ച് മന്ത്രി ജെ ചിഞ്ചുറാണി. റോഡ് പണിക്ക് തടസമായി വഴിയില്‍ നില്‍ക്കുന്നത് 34 ഓളം പോസ്റ്റുകളാണ്. ഇവ മാറ്റാന്‍ ആവശ്യപ്പെട്ട് കെ എസ് ഇ ബിക്ക് മന്ത്രി ചിഞ്ചുറാണി കത്ത് നല്‍കിയിരുന്നു. ഇതില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് വൈദ്യുത മന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ചത്.

2023 ഏപ്രില്‍ 11ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ആയിരുന്നു റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തിയത്. 10 കോടി 90 ലക്ഷം രൂപ അനുവദിച്ചാണ് ആയുര്‍ – ചുണ്ട റോഡ് പണി തുടങ്ങിയത്. റോഡ് നിര്‍മ്മാണത്തിന് തടസ്സമായ വൈദ്യുതി കാലുകള്‍ കെ എസ് ഇ ബി സ്വന്തം ചെലവില്‍ മാറ്റി സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇവിടെ ലംഘിക്കപ്പെട്ടു.

പോസ്റ്റുകള്‍ നീക്കം ചെയ്യാതായതോടെ കൊല്ലത്ത് എട്ട് കിലോമീറ്റര്‍ നിര്‍മാണം നടത്തുന്ന ആയൂര്‍ – ചുണ്ട റോഡിന്റെ പണി നിര്‍ത്തി വച്ചിട്ട് മൂന്നു മാസം പിന്നിട്ടു. ഇതിന് പി ഡബ്യു ഡിയോട് കെ എസ് ഇ ബി ആവശ്യപ്പെട്ടത് 14.39 ലക്ഷം രൂപയാണ്. അത്രയും തുക ഇല്ലാതായതോടെ 14 പോസ്റ്റുകള്‍ മാറ്റാന്‍ പി ഡബ്യു ഡി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അതും നടന്നില്ല. ആയൂര്‍ കെ എസ് ഇ ബി സെക്ഷന്‍ 11,60,881 രൂപയും ചടയമംഗലം കെ എസ് ഇ ബി സെക്ഷന്‍ 2,77,512 രൂപയുമാണ് എസ്റ്റിമേറ്റ് നല്‍കിയത്. പോസ്റ്റുകള്‍ മാറ്റാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സമ്മതിക്കാതെ വന്നതോടെ വൈദ്യുതി മന്ത്രിക്ക് സ്ഥലം എംഎല്‍എയും മന്ത്രിയുമായ ചിഞ്ചു റാണി കത്തയച്ചു. കത്തിന്റെ പകര്‍പ്പ് സഹിതം റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കി. അതോടെ മന്ത്രി ചിഞ്ചു റാണി വൈദ്യുതി മന്ത്രിയെ നേരിട്ട് വിളിച്ചു നടപടി എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Top