സ്റ്റാലിൻ മന്ത്രിസഭയിലെ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിൽ എടുത്തു

ചെന്നൈ : തമിഴ്നാട്ടിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. 13 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ സ്റ്റാലിൻ മന്ത്രിസഭയിലെ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ മന്ത്രിയെ കസ്റ്റഡിയിലെടുത്ത് കാറിൽ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി.

2006 ൽ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ഖ്വാറി ലൈസൻസ് നൽകി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് വർഷങ്ങൾക്ക് ശേഷം ഇഡി നടപടി. ഈ കേസ് ജയലളിതയുടെ കാലത്താണ് രജിസ്റ്റര്‍ ചെയ്തത്. 11 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത ഇഡി സംഘം, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും പൊന്മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനിയറിംഗ് കോളേജിലും ഇന്ന് പരിശോധന നടത്തുകയായിരുന്നു. വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിൽ ഇ‍ഡി അന്വേഷണം നേരിടുന്ന മകനും ലോകസ്ഭാ എംപിയുമായ ഗൗതം ശിഖാമണിയുടെ വീടുകളിലും റെയ്ഡുണ്ടായി.

പ്രതിപക്ഷ യോഗത്തിനായി മുഖ്യമന്ത്രി സ്റ്റാലിന്‍ ബെംഗളൂരുവിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പാണ്, തമിഴ്നാട് മന്ത്രിക്കെതിരെ ഇഡി പരിശോധന നടന്നത്. ഡിഎംകെയ്ക്കായി ഗവര്‍ണര്‍ തുടങ്ങി വച്ച തെരഞ്ഞെടുപ്പ് പ്രചാരണം ഇ‍ഡിയും ഏറ്റെടുത്തതോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ എളുപ്പമായെന്നായിരുന്നു റെയ്ഡിനെ കുറിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍റെ പരിഹാസം.

Top