കിഫ്ബിയെ ഏല്‍പ്പിച്ച പണി പിഡബ്ല്യുഡി ചെയ്യില്ല; രൂക്ഷ വിമര്‍ശനവുമായി ജി.സുധാകരന്‍

തിരുവനന്തപുരം: കിഫ്ബിയെ ഏല്‍പിച്ച റോഡുകളുടെ ഉത്തരവാദിത്തം പിഡബ്ല്യുഡിയ്ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനില്ല. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ എന്ത് റിപ്പോര്‍ട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അത് വെട്ടും. ചെയ്യാനാകുന്ന പണി മാത്രം പൊതുമരാമത്ത് വകുപ്പ് എടുത്താല്‍ മതിയെന്നും ജി സുധാകരന്‍ പറഞ്ഞു.

പദ്ധതികളുടെ പണം ചെലവഴിക്കല്‍, ടെന്‍ഡര്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാമെടുക്കുന്നതു കിഫ്ബിയാണ്. എന്നാല്‍ റോഡ് പണിക്ക് ആവശ്യമായ പണം പിഡബ്ല്യൂഡിക്ക് ധനവകുപ്പില്‍നിന്നു ലഭിക്കുന്നില്ല. പിഡബ്ല്യൂഡി ഫയലുകള്‍ ധനവകുപ്പ് അനാവശ്യമായി പിടിച്ചുവയ്ക്കുകയാണ്. ധനമന്ത്രിയോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

പണം സെക്രട്ടേറിയറ്റില്‍നിന്ന് അനുവദിക്കുമ്പോള്‍ സമരസമിതി രംഗത്തുവരും. പണമെവിടെ, പണമെവിടെ എന്നു ചോദിച്ച് ഇവര്‍ സത്യാഗ്രഹം നടത്തും. ഞങ്ങള്‍ സമരം ചെയ്തു പണം അനുവദിച്ചുവെന്നും പറയും. ഇതെല്ലാം നേരിട്ടുകൊണ്ടു വേണം പിഡബ്ല്യുഡിക്കു പ്രവര്‍ത്തിക്കാന്‍. എല്ലാം പിഡബ്ല്യുഡിയുടെ മുതുകത്താണു വീഴുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അധിക ജോലി ഏറ്റെടുക്കുന്നതിനാല്‍ കിഫ്ബിയുടെ പേരില്‍ പൊതുമരാമത്ത് വകുപ്പിനു പഴി കേള്‍ക്കേണ്ടിവരുന്നു. ഇതിന്റെ ആവശ്യമില്ല. പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള റോഡുകള്‍ കിഫ്ബി ഏറ്റെടുത്ത് നിര്‍മാണങ്ങള്‍ നടത്തട്ടെ. നിലവില്‍ കെഐസ്ഇബിക്ക് റോഡുകള്‍ നല്‍കുന്നുണ്ട്. അതുപോലെ കിഫ്ബിയും റോഡുകള്‍ ഏറ്റെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Top