ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും ബാക്കിയുള്ള കാലം ഹിമാലയത്തില്‍ സന്യാസിയായി കഴിയാന്‍ വിനിയോഗിക്കുമെന്നും എഴുത്തുകാരനും മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനുമായ മിന്‍ഹാന്‍സ് മര്‍ച്ചന്റ്.
ലളിത ജീവിതം നയിക്കാനാണ് മോദി ആഗ്രഹിക്കുന്നതെന്നും മര്‍ച്ചന്റ് അറിയിച്ചു. പതിനെട്ടാം വയസില്‍ ഹിമാലയത്തിലേക്ക് പോയ അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് വീണ്ടും എണ്‍പതാം വയസില്‍ ഹിമാലയത്തിലേക്ക് പോകുമെന്ന് താന്‍ ഉറപ്പ് തരുന്നു. രാഷ്ട്രീയത്തില്‍ കടിച്ച് തൂങ്ങാന്‍ ആഗ്രഹിക്കാത്ത അദ്ദേഹം 11 വര്‍ഷത്തിന് ശേഷം ഹിമാലയത്തിലേക്ക് പോകും.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ അതിനുശേഷം 2029ല്‍ വരുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹം രാഷ്ട്രീയ രംഗത്തുനിന്നും പിന്മാറുമെന്നും മര്‍ച്ചന്റ് പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിലെ അഭിമുഖത്തിനിടെയായിരുന്നു മര്‍ച്ചന്റ് തന്റെ അഭിപ്രായപ്രകടനം നടത്തിയത്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം രചിച്ചയാളാണ് മിന്‍ഹാന്‍സ് മര്‍ച്ചന്റ്.
കുട്ടിക്കാലം മുതൽ രാജ്യസേവനത്തിനായി സമർപ്പിച്ച ജീവിതമാണ് നരേന്ദ്ര മോദിയുടേത്. ദരിദ്രകുടുംബത്തിൽ ജനിച്ച മോദിജിയുടെ ബാല്യം കഠിനമായിരുന്നു. പാവപ്പെട്ടവർക്കായി പ്രവർത്തിക്കാനുള്ള പ്രചോദനവും ആ ദുരിതബാല്യമാണ്. ദാരിദ്ര്യത്തിന്റെ വിലങ്ങുകൾ പൊട്ടിച്ചെറിയണമെന്ന ലക്ഷ്യബോധം ലഭിച്ചതും അക്കാലത്താണ്.
ചൊവ്വാഴ്ചയായിരുന്നു നരേന്ദ്ര മോദിയുടെ 69ആം ജന്മദിനം. ഗുജറാത്തിലെ ഗാന്ധിനഗറില്‍ തന്റെ അമ്മ ഹീരാ ബെന്നിനൊപ്പം ഗുജറാത്തി താലി കഴിച്ചാണ് മോദി തന്റെ ജന്മദിനം ആഘോഷിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ സര്‍ദാര്‍ സരോവര്‍ ഡാമില്‍ സംഘടിപ്പിച്ച നമാമി ദേവി നര്‍മതാ മഹോത്സവത്തിലും മോദി പങ്കെടുത്തു.