കര്‍ണാടകയില്‍ പാല്‍വില കൂട്ടി, ലിറ്ററിന് 3 രൂപയാണ് കൂട്ടിയിരിക്കുന്നത്; ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍

ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ നന്ദിനി പാലിന് വില വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് 3 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 1 മുതല്‍ പുതിയ വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. ഇതോടെ 39 രൂപയായിരുന്ന ഒരു ലിറ്റര്‍ പാല്‍ ഇനിമുതല്‍ 42 രൂപ ആയിരിക്കും. ഓഗസ്റ്റ് ഒന്നിന് മുതലാണ് വില വര്‍ധന പ്രാബല്യത്തില്‍ വരിക. നന്ദിനി പാലിന് അഞ്ചു രൂപ കൂട്ടണമെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കൂട്ടിയ മൂന്ന് രൂപ കര്‍ഷകന്റെ ആനുകൂല്യത്തിലേക്ക് നല്‍കുമെന്ന് കെഎംഎഫ് അറിയിച്ചു.

നന്ദിനി പാലിന്റെ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കണമെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ കഴിഞ്ഞ മാസം ആവശ്യമുന്നയിച്ചിരുന്നു. നന്ദിനി പാലിന്റെ വില രണ്ട് രൂപ കൂട്ടി ഒരു വര്‍ഷം പോലും കഴിയും മുമ്പാണ് വീണ്ടും കെഎംഎഫ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ, പാല്‍ വില അഞ്ച് രൂപ കൂട്ടണമെന്നുള്ള കെഎംഎഫിന്റെ ആവശ്യം കര്‍ണാടയില്‍ ഭരണത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ തള്ളിയിരുന്നു. തുടര്‍ന്ന് 2022 നവംബറില്‍ രണ്ട് രൂപ കൂട്ടാനുള്ള അനുമതി നല്‍കുകയായിരുന്നു.

കുത്തനെ ഉയര്‍ന്ന ചെലവ് കാരണം നട്ടംതിരിയുന്ന കര്‍ഷകരെയും പാല്‍ സംഭരണം ഗണ്യമായി കുറഞ്ഞതിനെത്തുടര്‍ന്ന് വര്‍ധനവ് ആവശ്യപ്പെട്ട ജില്ലാ പാല്‍ യൂണിയനുകളെയും ഈ വര്‍ധന തൃപ്തിപ്പെടുത്തിയിരുന്നില്ല. നിലവില്‍ ലിറ്ററിന് 39 രൂപയുള്ള നന്ദിനി പാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞവയില്‍ ഒന്നാണ്. വില വര്‍ധിപ്പിക്കാന്‍ ഫെഡറേഷനില്‍, യൂണിയനുകളുടെയും കര്‍ഷകരുടെയും സമ്മര്‍ദ്ദമുണ്ടെന്ന് ജൂണ്‍ 21 ന് കെഎംഎഫ് ചെയര്‍മാനായി ചുമതലയേറ്റ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമായ ഭീമാ നായിക് പറഞ്ഞു.

Top