ചൈന അതിര്‍ത്തിയിലെ ഇന്ത്യക്കാര്‍ രാജ്യത്തിന്റെ വിലയേറിയ സമ്പാദ്യങ്ങൾ; രാജ്‌നാഥ് സിങ്

ഉത്തരാഖണ്ഡ്: ചൈന അതിര്‍ത്തിക്ക് അടുത്തുള്ള ഗ്രാമങ്ങളിലെ ഇന്ത്യക്കാര്‍ രാജ്യത്തിന്റെ വിലയേറിയ സമ്പാദ്യങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.

ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി ഉള്ളതിനാല്‍ ഇവിടങ്ങളിലെ ജനങ്ങള്‍ ചൈനയിലേക്കു കുടിയേറുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും അതിര്‍ത്തിയില്‍ സേവനം ചെയ്യുന്ന ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനോട് (ഐടിബിപി) അദ്ദേഹം ആവശ്യപ്പെട്ടു.

ജോഷിമതിലെ ഫസ്റ്റ് ബറ്റാലിയന്‍ ക്യാമ്പില്‍ ഐടിബിപി സേനാംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

അതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളില്‍ സര്‍ക്കാരിനു സമ്പൂര്‍ണ വിശ്വാസമുണ്ട്, അതുകൊണ്ടുതന്നെ ഇത്തരം വിദൂര പ്രദേശങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ക്ക് പരമാവധി പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിര്‍ത്തിയിലെ ആളുകള്‍ ചൈനയിലേക്ക് കുടിയേറിയാല്‍ അത് രാജ്യസുരക്ഷ അപകടത്തിലാക്കുമെന്നും രാജ്‌നാഥ് വ്യക്തമാക്കി.

നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹൃദയത്തിന്റെ കേന്ദ്രഭാഗത്താണ് അതിര്‍ത്തിയിലെ ജനങ്ങള്‍ക്ക് സ്ഥാനമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

അതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് സവിശേഷ സ്ഥാനം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഐടിബിപി അംഗങ്ങള്‍ പ്രദേശവാസികളുമായി പരമാവധി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് ആവശ്യമെങ്കില്‍ പ്രത്യേകം ക്യാമ്പുകള്‍ സംഘടിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

Top