കൊവിഡ് കാലത്തും ക്രൂരത;ഐസൊലേഷന്‍ വാര്‍ഡില്‍ ഡോക്ടറുടെ പീഡനത്തിന് ഇരയായ യുവതി മരിച്ചു

പട്‌ന: ബിഹാറില്‍ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ഡോക്ടറുടെ പീഡനത്തിന് ഇരയായ യുവതി മരിച്ചു. പഞ്ചാബിലെ ലുധിയാന സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയായ യുവതിയാണ് മരിച്ചത്.

കഴിഞ്ഞ മാസം 25നാണ് അതിഥി തൊഴിലാളികളായ യുവതിയും ഭര്‍ത്താവും ബിഹാറിലെ ഗയാ ജില്ലയില്‍ എത്തിയത്. രണ്ടു മാസം ഗര്‍ഭിണിയായിരുന്ന യുവതി ലുധിയാനയില്‍ വച്ചു ഗര്‍ഭച്ഛിദ്രത്തിന് വിധേയയായിരുന്നു.ഗയയിലെത്തിയപ്പോള്‍ അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നു 27നു യുവതിയെ അനുഗ്ര നരേന്‍ മഗധ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ (എഎന്‍എംഎംസിഎച്ച്) പ്രവേശിപ്പിച്ചിരുന്നു.

ഏപ്രില്‍ 1നു യുവതിക്കു കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റുകയായിരുന്നു. പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്നു 4ന് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ എത്തിയ ശേഷവും യുവതി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തുവരുന്നത്.

ഐസലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ യുവതിയെ തുടര്‍ച്ചയായ രണ്ടു രാത്രികളില്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നു ബന്ധുക്കള്‍ ആരോപിച്ചു. ഏപ്രില്‍ 6നു വീണ്ടും അമിത രക്തസ്രാവം ഉണ്ടായ യുവതി മരിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍തൃമാതാവ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടറെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്ന് ഗയാ പൊലീസ് അറിയിച്ചു.അതേസമയം ഡോക്ടര്‍മാരുടെ കിറ്റുകള്‍ ഉപയോഗിച്ച് ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിച്ച രണ്ടുപേരെ ഗയാ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടികൂടിയ ആളുകളില്‍ ഒരാള്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണെന്നും പൊലീസ് പ
റഞ്ഞു.

പ്രഥമ ദൃഷ്ട്യാ സംഭവം ഗുരുതരമാണെന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റാവാളിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ. പ്രസാദ് അറിയിച്ചു.

Top