വരുമാനം കുറഞ്ഞു; പിരിച്ച് വിടൽ നടപടികളുമായി മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ് ഇന്‍

രുമാനം കുറഞ്ഞതോടെ അഞ്ഞൂറിലധികം പേരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ് ഇന്‍. എഞ്ചിനീയറിംഗ്, ഫിനാന്‍സ് വിഭാഗങ്ങളിലെ 668 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. പ്രൊഫഷണലുകളുടെ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കായ ലിങ്ക്ഡ് ഇന്‍ ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. കഴിഞ്ഞ മേയ് മാസത്തില്‍ 716 പേരെയും കമ്പനി ഒഴിവാക്കിയിരുന്നു. അന്ന് ഓപ്പറേഷന്‍സ്, സപ്പോര്‍ട്ട് വിഭാഗങ്ങളിലെ അംഗങ്ങള്‍ക്കായിരുന്നു ജോലി നഷ്ടമായത്.

ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വം കാരണം സാങ്കേതിക വിദ്യ മേഖലയിലെ നിരവധി പേരാണ് പിരിച്ചുവിടപ്പെട്ടത്. എംപ്ലോയ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ചാലഞ്ചര്‍, ഗ്രേ ആന്റ് ക്രിസ്മസിന്റെ കണക്കുകള്‍ പ്രകാരം ടെക്നോളജി മേഖലയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 1,41,516 പേര്‍ക്കാണ് ജോലി നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഇത് 6,000 മാത്രമായിരുന്നു.

ലിങ്ക്ഡ് ഇന്നിന്റെ പ്രധാന വരുമാനം പരസ്യങ്ങളിലൂടേയും സബ്സ്ക്രിപ്ഷനിലൂടെയും ആണ്. അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്താന്‍ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ആണ് ലിങ്ക്ഡ് ഇന്‍ പ്രധാനമായും പണമടച്ച് സബ്സ്ക്രൈബ് ചെയ്യുന്നത്. അതേ സമയം 2023 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലിങ്ക്ഡ് ഇന്നിന്റെ വരുമാനം 5 ശതമാനം വര്‍ധിച്ചിട്ടുണ്ട്. തൊട്ടു മുന്‍പാദത്തില്‍ 10 ശതമാനമായിരുന്നു വരുമാന വര്‍ധന.

ആഗോള തലത്തില്‍ കമ്പനികള്‍ പരസ്യങ്ങള്‍ക്ക് നീക്കി വയ്ക്കുന്ന തുകയില്‍ കുറവുണ്ടെന്നും അത് തങ്ങളുടെ വരുമാനത്തേയും ബാധിച്ചിട്ടുണ്ടെന്നും ലിങ്ക്ഡ് ഇന്‍ വ്യക്തമാക്കി. കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാനുള്ള നടപടികള്‍ ചെയ്യുന്നുണ്ടെന്നും ലിങ്ക്ഡ് ഇന്‍ പറഞ്ഞു. ആകെ 950 ദശലക്ഷം പേരാണ് ലിങ്ക്ഡ് ഇന്നിലെ അംഗങ്ങള്‍.

Top