അഞ്ജുവിന്റെ മരണത്തില്‍ കോളേജിന് വീഴ്ചപറ്റി: എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍

കോട്ടയം: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് അഞ്ജു.പി.ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിവിഎം കോളേജിന് വീഴ്ചപറ്റിയെന്ന് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്. കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാര്‍ത്ഥിനിയെ കൂടുതല്‍ സമയം ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.

പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതാണ്. അത് സര്‍വ്വകലാശാലയ്ക്കാണ് ആദ്യം കൈമാറേണ്ടിയിരുന്നത്. പൊതുജനത്തിന് കൈമാറാന്‍ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാള്‍ ടിക്കറ്റ് യൂണിവേഴ്‌സിറ്റിക്കാണ് നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം നടന്ന അന്ന് വൈകീട്ട് ഏഴുമണിയ്ക്കും ഏഴരയ്ക്കും ഇടയില്‍ ബിവിഎം കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് തന്നിരുന്നു. ഹാള്‍ടിക്കറ്റിന്റെ ഫോട്ടോകോപ്പി അടക്കമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും വിസി പറഞ്ഞു.

Top