അടുത്ത സാമ്പത്തിക വർഷം പുത്തൻ ഇലക്ട്രിക് വാഹനവുമായി എം ജി; വില 15 ലക്ഷത്തിൽ താഴെ

ടുത്ത സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് പുതിയ ഇലക്ട്രിക് വാഹനം (ഇ വി ) അവതരിപ്പിക്കുമെന്ന് എം ജി മോട്ടോർ ഇന്ത്യ. ആഗോളതലത്തിൽ അവതരിപ്പിക്കുന്ന പുത്തൻ പ്ലാറ്റ്ഫോം അടിത്തറയാക്കി, ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായ പരിഷ്കാരങ്ങളോടെ പുതിയ ഇലക്ട്രിക് ക്രോസോവർ അവതരിപ്പിക്കാനാണ് എം ജി മോട്ടോറിന്റെ നീക്കം. 10 മുതൽ 15 ലക്ഷം രൂപ വരെ വിലനിലവാരത്തിലാവും എം ജിയുടെ അടുത്ത ഇ വിയുടെ വരവ്. നിലവിൽ ഇലക്ട്രിക് എസ് യു വിയായ ‘സെഡ് എസ്’ കമ്പനി ഇന്ത്യയിൽ വിൽക്കുന്നുണ്ട്. രണ്ടു വകഭേദങ്ങളിൽ ലഭ്യമായ ഈ ഇ വിക്ക് 21 ലക്ഷം മുതൽ 24.68 ലക്ഷം രൂപ വരെയാണു ഷോറൂം വില.

രാജ്യത്തിന്റെ ഭാവി ഇലക്ട്രിക് വാഹനങ്ങളാവുമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിനു വ്യക്തത കൈവന്ന സാഹചര്യത്തിലാണു പുത്തൻ ഇ വിയുടെ സാധ്യത പരിഗണിക്കുന്നതെന്ന് എം ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജീവ് ഛാബ വിശദീകരിച്ചു. 2022 — 23 സാമ്പത്തിക വർഷം തന്നെ പുതിയ ഇ വി പുറത്തിറക്കാനാണു കമ്പനി തയാറെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിഗത ഇ വി വിഭാഗത്തിൽ വ്യാപക വിൽപ്പനയാണു ലക്ഷ്യമിടുന്നതെന്നും അതുകൊണ്ടുതന്നെ വില 15 ലക്ഷം രൂപയിൽ താഴെയാവുമെന്നും ഛാബ വെളിപ്പെടുത്തി.

ഇന്ത്യയടക്കമുള്ള എമേർജിങ് വിപണികൾ ലക്ഷ്യമിട്ടു നിലവിൽ വികസന ഘട്ടത്തിലുള്ള ഗ്ലോബൽ പ്ലാറ്റ്ഫോമാകും ഈ ഇ വിക്കും അടിത്തറയാവുക. എന്നാൽ ഇന്ത്യൻ ഉപയോക്താക്കളുടെ അഭിരുചികളും റേഞ്ച് സംബന്ധിച്ച പ്രതീക്ഷകളും രാജ്യത്തെ നിബന്ധനകളുമെല്ലാം മുൻനിർത്തി ഈ പ്ലാറ്റ്ഫോമിൽ ആവശ്യമായ പരിഷ്കാരങ്ങൾ നടത്തുമെന്നും ഛാബ അറിയിച്ചു. അങ്ങനെ ഇന്ത്യയ്ക്കായി സവിശേഷമായി രൂപകൽപ്പന ചെയ്ത വൈദ്യുത വാഹനമാവും 2023 മാർച്ചിനകം വിൽപ്പനയ്ക്കെത്തുകയെന്ന് അദ്ദേഹം അവകാശപ്പെട്ടു.

പുതിയ ഇ വിയുടെ വില 10 ലക്ഷം രൂപയ്ക്കും 15 ലക്ഷം രൂപയ്ക്കുമിടയിൽ പിടിച്ചു നിർത്താൻ സാധിച്ചാൽ ഇന്ത്യയിൽ മികച്ച വിൽപ്പന ഉറപ്പാണെന്നും ഛാബ പ്രത്യാശിച്ചു. അതുകൊണ്ടുതന്നെ വ്യാപക വിൽപ്പന സാധ്യമാവുന്ന ഇ വിയാണ് അണിയറയിലെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

വാഹന വ്യവസായത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച, ഉൽപ്പാദനം അടിസ്ഥാനമാക്കിയുള്ള പി എൽ ഐ വിതരണ പദ്ധതിയുടെ ഇളവുകൾ നേടാനായി പുതിയ ഇ വിയുടെ യന്ത്രഘടകങ്ങൾ പ്രാദേശികമായി സമാഹരിക്കുമെന്നും ഛാബ അറിയിച്ചു. ഇ വിയുടെ ബാറ്ററി അസംബ്ലിയും മോട്ടോറും മറ്റു വിവിധ ഘടകങ്ങളുമെല്ലാം ഇന്ത്യയിൽ നിന്നു കണ്ടെത്താനാണ് എം ജി മോട്ടോറിന്റെ ശ്രമം.

Top