കുടിയേറ്റം തടയാന്‍ കടുത്ത സൈനിക നടപടിയുമായി ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: കുടിയേറ്റം തടയാന്‍ കടുത്ത നടപടികളുമായി ട്രംപ് ഭരണകൂടം. അതിര്‍ത്തിയില്‍ കൂടുതല്‍ സൈനിക വിന്യാസം നടത്തിയാണ് നടപടിക്കൊരുങ്ങുന്നത്. എന്നാല്‍ ട്രംപിന്റെ നീക്കത്തെ എതിര്‍ത്തു അമേരിക്കന്‍ സംഘടനകള്‍ തന്നെ രംഗത്തെത്തി.

മെക്സിക്കന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ പേര്‍ അമേരിക്ക ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് ട്രംപ് സൈന്യത്തെ വിന്യസിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മാത്രം 15000 സൈനികരെ നിയമിക്കുമെന്നാണ് പുതിയ പ്രഖ്യാപനം. 2000 പേരെ അടിയന്തര സാഹചര്യം നേരിടാനും 7000 പേരെ തെക്കന്‍ അതിര്‍ത്തിയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം.

എന്നാല്‍ ട്രംപിന്റെ നീക്കത്തെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അടക്കമുള്ള സംഘടനകള്‍ വിമര്‍ശിച്ചു. ഇടക്കാല തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ നടത്തുന്ന രാഷ്ട്രീയ നീക്കമെന്നാണ് ഇവരുടെ വിമര്‍ശനം. സൈന്യത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും ലിബര്‍ട്ടീസ് യൂണിയന്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണം പ്രതിരോധ സെക്രട്ടറി ജിംമാറ്റിസ് നിഷേധിച്ചു.

കഴിഞ്ഞ ദിവസം നൂറിലധികം പേരാണ് അതിര്‍ത്തി കടക്കാന്‍ എത്തിയത്. ആറായിരത്തോളം പേര്‍ മെക്സിക്കോയില്‍ എത്തിയവരില്‍ 2200 പേര്‍ ഇപ്പോള്‍ രാജ്യത്തെ അഭയം തേടിയതായി അഭ്യന്തരമന്ത്രി അറിയിച്ചു.

Top