മെക്‌സിക്കോയിൽ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായ കുറ്റവാളി വെടിയേറ്റു മരിച്ചു

മെക്‌സിക്കോ : പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാകുന്നതിനിടെ കുറ്റവാളി കൊല്ലപ്പെട്ടു.

മെക്‌സിക്കോയിലെ കുപ്രസിദ്ധ കുറ്റവാളി ജീസസ് എല്‍ കലിമ്പ മാര്‍ട്ടിന്‍ ആണ് ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്നതിനിടയില്‍ വെടിയേറ്റു മരിച്ചത്.

തിങ്കളാഴ്ച മെക്‌സിക്കന്‍ നഗരമായ പ്യുബലയിലാണ് സംഭവം.

മെക്‌സിക്കോയിൽ നടക്കുന്ന വ്യാപക ഇന്ധന മോഷണ സംഘത്തിന്റെ തലവനാണ് ഇയാൾ.

മുഖം മാറുന്നതിനും വിരലടയാളം മായ്ചുകളയുന്നതിനുമുള്ള ശസ്ത്രക്രിയയ്ക്കാണ് മാര്‍ട്ടിന്‍ വിധേയനായത്.

ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കെ ആശുപത്രിയില്‍ എത്തിയ അക്രമികൾ മാർട്ടിന് നേരെ വെടിവെക്കുകയായിരുന്നു.

കവര്‍ച്ചാ സംഘത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസ് അറിയിച്ചു.

പൊലീസിൽ നിന്ന് രക്ഷപ്പെടുന്നതിന് രൂപം മാറുന്നതിനുള്ള ശ്രമത്തിലായിരുന്നു മാര്‍ട്ടിന്‍.

പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുഖം മാറ്റുന്നതിനും വിരലടയാളം മായ്ചുകളയുന്നതിനും നിരവധി ശസ്ത്രക്രിയകള്‍ക്ക് ഇയാള്‍ വിധേയനായതായി അധികൃതർ അറിയിച്ചു.

കൊലപാതകത്തില്‍ ആശുപത്രി അധികൃതര്‍ക്കും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

ഇന്ധന പൈപ്പ് ലൈനുകളില്‍നിന്ന് ഇന്ധനം മോഷ്ടിക്കുന്ന വലിയൊരു സംഘം മാര്‍ട്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പെമെക്‌സ് ഓയില്‍ കമ്പനിയുടെ പൈപ്പ് ലൈനില്‍നിന്നാണ് മോഷണം. പ്യൂബല കേന്ദ്രീകരിച്ചാണ് ഈ മോഷണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

മയക്കുമരുന്ന് കച്ചവടം കഴിഞ്ഞാല്‍ മെക്‌സിക്കോയിലെ ഏറ്റവും വ്യാപകമായ സംഘടിത കുറ്റകൃത്യമാണ് ഇന്ധനമോഷണം.

Top