മെട്രോ മിക്കി ഇനിമുതല്‍ റിഷാനയുടെ വീട്ടിലെ അംഗം

കൊച്ചി: മണിക്കൂറുകളോളം അഗ്നിശമന സേനകളെയും പൊലീസിനെയും മറ്റ് അധികൃതരെയും വെള്ളം കുടിപ്പിച്ച മെട്രോ മിക്കിക്ക് പുതിയ ഉടമസ്ഥയെ കിട്ടി.

വൈറ്റില ജംഗ്ഷന് സമീപം മെട്രോ പില്ലറില്‍ കുടുങ്ങിക്കിടന്നാണ് മെട്രോ മിക്കി അഗ്‌നിശമന സേനാംഗങ്ങളെയും പൊലീസിനെയും വെള്ളം കുടിപ്പിച്ചത്. ഇടപ്പള്ളി സ്വദേശി റിഷാനയാണ് പൂച്ചക്കുട്ടിയെ ദത്തെടുത്തിരിക്കുന്നത്. ഒരാഴ്ച്ചയോളം പില്ലറില്‍ കുടുങ്ങിക്കിടന്ന പൂച്ചയെ ജനുവരി 19 നാണ് ഫയര്‍ ഫോഴ്‌സും മൃഗസ്‌നേഹികളും കൂടി രക്ഷിച്ചത്. രക്ഷപ്പെട്ടതു മുതല്‍ പനമ്പിള്ളി നഗറിലെ മൃഗാശുപത്രിയിലായിരുന്നു പൂച്ചക്കുട്ടി.

സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് (എസ് പി സി എ) അധികൃതരാണ് പൂച്ചയ്ക്ക് മെട്രോ മിക്കി എന്ന് പേരിട്ടത്. ടാബി ഇനത്തില്‍ പെട്ട പൂച്ചക്കുഞ്ഞാണിത്. നിരവധി അപേക്ഷകരില്‍ നിന്നാണ് റിഷാനയ്ക്ക് നറുക്ക് വീണത്. എറണാകുളം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ വെച്ചാണ് മെട്രോ മിക്കിയെ റിഷാനയ്ക്ക് കൈമാറിയത്.

മൃഗക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എസ് പി സി എ നിരവധി നിബന്ധനകളോടെയാണ് റിഷാനയ്ക്ക് പൂച്ചയെ കൈമാറിയത്. മിക്കിയുടെ സുഖവിവരം എല്ലാ മാസവും കൃത്യമായി അറിയിക്കണമെന്ന് റിഷാനയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. റിഷാനയ്‌ക്കൊപ്പം മിക്കി ഇണങ്ങിയോ എന്നറിയാന്‍ അധികൃതര്‍ അടുത്ത ദിവസം ഇടപ്പള്ളിയിലെ വീട്ടിലെത്തും. മെട്രോ മിക്കിയെ ദത്തെടുക്കാന്‍ താല്പര്യം അറിയിച്ച് നിരവധി പേരാണ് എത്തിയത്. പൂച്ചയുടെ അവകാശം ഉന്നയിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. പൂച്ച എങ്ങനെ മെട്രോയിലെത്തി എന്ന ചോദ്യമുന്നയിച്ചതോടെ ഇവരൊക്കെ പിന്മാറി.

Top