കൊച്ചിയില്‍ സ്റ്റാറായ മെട്രോ മിക്കിയെ ദത്തെടുക്കാന്‍ നിരവധി പേര്‍

കൊച്ചി: മെട്രോ പില്ലറില്‍ കുടുങ്ങി ഫയര്‍ഫോഴ്‌സ് അംഗങ്ങളും പൊലീസും രക്ഷിച്ചെടുത്ത മെട്രോ മിക്കിയെന്ന പൂച്ച കുട്ടിയെ ദത്തെടുക്കാനായെത്തിയത് നിരവധി പേര്‍.

വൈറ്റില ജംഗ്ഷന് സമീപത്തെ മെട്രോ പില്ലറിലാണ് മെട്രോ മിക്കി കുരുങ്ങി കിടന്നത്. പൂച്ചയുടെ അവകാശികള്‍ തങ്ങളാണെന്ന് വാദിച്ചും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. പൂച്ചയെങ്ങനെ മെട്രോയിലെത്തി എന്ന ചോദ്യമുന്നയിച്ചതോടെ പലരുടെയും ഉത്തരം മുട്ടി.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മെട്രോ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചക്കുട്ടിയെ ഫയര്‍ഫോഴ്‌സും മൃഗസ്‌നേഹികളും ചേര്‍ന്ന് താഴെയിറക്കിയത്. പനമ്പിള്ളി നഗറിലെ മൃഗാശുപത്രിയില്‍ ദത്തെടുക്കാനെത്തുന്നയാളെയും കാത്ത് കഴിയുകയാണ് മെട്രോ മിക്കിയിപ്പോള്‍.

മിക്കിയെ അതിസാഹസികമായി രക്ഷിച്ച അഗ്‌നിശമന സേനാംഗങ്ങളെ അഭിനന്ദിക്കാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് ഉള്‍പ്പെയുള്ള മൃഗസ്‌നേഹികളെത്തിയിരുന്നു. മനുഷ്യരോട് നന്നായി ഇണങ്ങുന്നതിനാല്‍ തെരുവില്‍ അലഞ്ഞുനടന്നിരുന്ന ഒരു സാധാരണ പൂച്ചയല്ലെന്നാണ് മൃഗസ്‌നേഹികളുടെ അനുമാനം.

സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് പൂച്ചയെങ്ങനെയാണ് മെട്രോ സ്റ്റേഷനിലെത്തിയെന്ന് ആര്‍ക്കും ഇപ്പോഴുമറിയില്ല. ആരെങ്കിലും ഉപേക്ഷിച്ചതാകാം എന്നാണ് അനുമാനം.

Top