തൊഴിലിടങ്ങളിലെ 78% ലൈംഗിക അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല

ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ-മാധ്യമപ്രവര്‍ത്തന മേഖലകളില്‍ മീ ടൂ ക്യാംപയിന്‍ വലിയ മുന്നേറ്റം ഉണ്ടാക്കുന്നുണ്ടെങ്കിലും എണ്‍പത് ശതമാനത്തിനടുത്ത് ലൈംഗികാതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. ലോക്കല്‍ ക്രിക്കിള്‍സ് എന്ന സംഘമാണ് സര്‍വ്വേ നടത്തിയത്. 32 ശതമാനം ആളുകളുടെയും അഭിപ്രായ പ്രകാരം അവര്‍ നേരിട്ടോ കുടുംബാംഗങ്ങളോ ഏതെങ്കിലും വിധത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍ നേരിട്ടിട്ടുണ്ട്. 45 ശതമാനം ആളുകള്‍ നേരിട്ട് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഇല്ലാത്തവരാണ്.

വെറും 22 ശതമാനം ആളുകള്‍ മാത്രമാണ് തങ്ങള്‍ അനുഭവിച്ച ലൈംഗികാതിക്രമം എച്ച് ആര്‍ വിഭാഗത്തിനോട് പരാതിപ്പെട്ടതെന്നും സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 78 ശതമാനം ആളുകളും ഇക്കാര്യങ്ങള്‍ പൂര്‍ണ്ണമായും മറച്ചു വച്ചവരാണ്.

സ്ത്രീ തൊഴിലാളികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി തൊഴിലിടങ്ങളില്‍ പരാതികള്‍ കേള്‍ക്കുന്നതിനായി പ്രത്യേക കമ്മറ്റികള്‍ വേണമെന്നാണ് ചട്ടം. ശാരീരികമായ അതിക്രമം നടത്തുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നത്.

തനുശ്രീ ദത്ത നാന പടേക്കര്‍ക്കതിരെ നടത്തിയ ആരോപണമാണ് ഇന്ത്യയില്‍ മീ ടൂ ക്യാംപയിനിന് തുടക്കം കുറിച്ചത്. അതിനു ശേഷം നിരവധി സ്ത്രീകളാണ് മീ ടൂ ക്യാംപയിനിന്റെ ഭാഗമായി രംഗത്തു വന്നത്.

കേന്ദ്രസഹമന്ത്രി എം ജെ അക്ബറിനെതിരെയുള്ള മാധ്യമപ്രവര്‍ത്തകരുടെ കൂട്ട ആരോപമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. എംജെ അക്ബറിനെതിരെ രാഷ്ട്രപതിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍.

മന്ത്രിസഭയില്‍ അക്ബറിനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിയ്ക്കും നിവേദനം നല്‍കുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. ഇരകള്‍ക്കെതിരെ അക്ബര്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചു.

Top