കേരളതീരത്ത് കാറ്റ് വീശാന്‍ സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്

തിരുവനന്തപുരം: കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതത്തില്‍ വടക്ക്, മധ്യ, തെക്ക് അറബിക്കടലില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതോടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആലപ്പുഴ മുതല്‍ വടക്കോട്ട് ഉള്ള ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മലപ്പുറം മുതല്‍ വടക്കോട്ട് ഉള്ള ജില്ലകളിലായിരിക്കും ശക്തമായ മഴയ്ക്ക് സാധ്യത.

മറ്റന്നാള്‍ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും രണ്ട് ദിവസം കൂടി ന്യൂനമര്‍ദ്ദം മൂലമുള്ള മഴ തുടരുമെന്നുമാണ് സൂചന. കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടതായും മണിക്കൂറില്‍ നാല്‍പ്പത് മുതല്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

വരും വര്‍ഷങ്ങളിലും ഇതുപോലെ മഴ തുടരാന്‍ ഇടയുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വടക്കന്‍ കേരളത്തില്‍ മഴ കനത്തതോടെ കണ്ണൂര്‍ ,കോഴിക്കോട്, മലപ്പുറം, ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ മൂന്നു ജില്ലകളില്‍ വ്യാഴാഴ്ചയും ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ 20 സെന്റിമീറ്ററിന് മുകളില്‍ മഴ പെയ്യാനുള്ള സാധ്യത ഉള്ളത്.

ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും, ഒരു ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Top