ജീവനക്കാരുടെ എണ്ണം വീണ്ടും കുറയ്ക്കാൻ മെറ്റ

ന്യൂയോർക്ക്: ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഉടമയായ മെറ്റാ കമ്പനി ജീവനക്കാരെ സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതായി റിപ്പോർട്ട്. ജീവനക്കാരുടെ എണ്ണം വീണ്ടും കുറയ്ക്കാനുള്ള തീരുമാനത്തിലാണ് കമ്പിനിയെന്നാണ് വ്യക്തമാകുന്നത്. ഈ ആഴ്ചയിൽതന്നെ ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ കഴിഞ്ഞ നവംബർ മാസത്തിൽ മെറ്റ കമ്പനി 11000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൂടുതൽ കാര്യക്ഷമത വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കൂട്ടപിരിച്ചുവിട്ടലെന്നായിരുന്നു ലോകത്തെ ഏറ്റവും വലിയ സോഷ്യൽനെറ്റ് വർക്കിങ് കമ്പനിയായ മെറ്റയുടെ വിശദീകരണം.

പരസ്യവരുമാനത്തിൽ ഇടിവ് വന്നതിനെത്തുടർന്ന് വെർച്വൽ റിയാലിറ്റി പ്ലാറ്റ്‌ഫോമായ മെറ്റാവേഴ്‌സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച മെറ്റ , പിരിച്ചുവിടൽ ലിസ്റ്റിലേക്കുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ ഡയറക്ടർമാരോടും, വെസ് പ്രസിഡന്റുമാരോടും ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പുതുതായി പിരിച്ചുവിടുന്ന ജീവനക്കാരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകാമെന്നാണ് ബ്ലും ബർഗ് റിപ്പോർട്ടിൽ പറയുന്നത്.

കമ്പനിയുടെ കാര്യക്ഷമത നിലനിർത്താൻ മെറ്റ ജീവനക്കാരുടെ എണ്ണം ഇനിയും കുറയ്ക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ട്. 2023 മെറ്റ കാര്യക്ഷമത വർധിപ്പിക്കുന്ന വർഷമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സക്കർബർഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. മെറ്റയുടെ സമീപകാല പ്രകടന അവലോകനം കൂടുതൽ പിരിച്ചുവിടലുകളുടെ മുന്നോടിയായേക്കാമെന്നാണ് റിപ്പോർട്ടുകൾ. കുതിച്ചുയരുന്ന ചെലവുകളും അതിവേഗം ഉയരുന്ന പലിശനിരക്കും കാരണം പരസ്യ ദാതാക്കളും ഉപഭോക്താക്കളും പിൻവലിഞ്ഞതോടെ മെറ്റ കനത്ത നഷ്ടമാണ് നേരിട്ടത്. ഒരു കാലത്ത് 1 ട്രില്യൺ ഡോളറിലധികം മൂല്യമുള്ള മെറ്റയുടെ മൂല്യം ഇപ്പോൾ 446 ബില്യൺ ഡോളറാണ്.

കഴിഞ്ഞ വർഷം അവസാനം സോഷ്യൽ മീഡിയ ഭീമൻ തങ്ങളുടെ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. പരസ്യ വിപണിയിൽ നിന്നേറ്റ തിരിച്ചടിയും ചെലവ് ചുരുക്കളുമായിരുന്നു കമ്പനി അന്ന് പറഞ്ഞ കാരണങ്ങൾ. മെറ്റയുടെ 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ പിരിച്ചുവിടലുകൾ നടന്നത്. മറ്റ് ടെക് കമ്പനികൾ, അതായത് ഗൂഗിൾ പാരന്റ് ആൽഫബെറ്റ്, മൈക്രോസോഫ്റ്റ് കോർപ്പറേഷൻ, സ്നാപ്പ് ഇൻക്.മെറ്റ എന്നിവയുൾപ്പെടെ ആയിരകണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

Top