അമേരിക്കയില്‍ ആയിരക്കണക്കിന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അടച്ചുപൂട്ടി മെറ്റ

മേരിക്കയില്‍ ആയിരക്കണക്കിന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അടച്ചുപൂട്ടി മെറ്റ. ചൈനയില്‍ നിന്ന് നിര്‍മിക്കപ്പെട്ട വ്യാജ അക്കൗണ്ടുകളാണെന്ന് കണ്ടെത്തിയാണ് മെറ്റയുടെ നടപടി. അടുത്ത വര്‍ഷം വരാനിരിക്കുന്ന പ്രസിഡന്റ് തിരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ചിരുന്ന അക്കൗണ്ടുകള്‍ ധ്രുവീകരണ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചുവെന്നും മെറ്റ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 4800 വ്യാജ അക്കൗണ്ടുകള്‍ ഇത്തരത്തില്‍ മെറ്റ നീക്കം ചെയ്തതായി എ പി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗം പ്രേക്ഷകരെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു ഈ വ്യാജ അക്കൗണ്ടുകളുടെ ശൃംഖല.

റിപ്പോര്‍ട്ട് അനുസരിച്ച്, ഈ അക്കൗണ്ടുകള്‍ എക്സില്‍ നേരത്തെ രാഷ്ട്രീയക്കാരും മറ്റ് മാധ്യമ കമ്പനികളും പങ്കു വെച്ചിട്ടുള്ള ഉള്ളടക്കങ്ങള്‍ റീ ഷെയര്‍ ചെയ്തിരുന്നു. പരസ്പരബന്ധിതമായ ഈ അക്കൗണ്ടുകള്‍ ലിബറല്‍, കണ്‍സെര്‍വേറ്റിവ് വിഭാഗങ്ങളില്‍ നിന്നുള്ള ഉള്ളടക്കം ഇത്തരത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പക്ഷങ്ങളെ പിന്തുണക്കുക എന്നതല്ല, മറിച്ച് അടിസ്ഥാനപരമായി പക്ഷപാതപരമായ ഭിന്നതകളെ പെരുപ്പിച്ചു കാണിക്കുക എന്നതാണ് ഈ അക്കൗണ്ടുകളുടെ ലക്ഷ്യം എന്ന് സൂചിപ്പിക്കുന്നതാണിത്.അക്കൗണ്ടുകളുടെ പ്രവര്‍ത്തനരീതി യുഎസിന് മാത്രമല്ല, ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ക്കും അപകടകരമായതാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത വര്‍ഷം ദേശീയ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജ്യങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഗുരുതരമായ ഭീഷണിയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞ ഈ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴി പുറത്തുവരുന്നത്. ഇതില്‍ യുഎസും ഇന്ത്യയും മറ്റ് രാജ്യങ്ങളും ഉള്‍പ്പെടുന്നു.

രാഷ്ട്രീയ വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്ന ദൈനംദിന അമേരിക്കന്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകളായി ദൃശ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് അക്കൗണ്ടുകള്‍ വ്യാജ ഫോട്ടോകളും പേരുകളും ലൊക്കേഷനുകളും ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.മെറ്റാ പ്ലാറ്റ്ഫോമുകള്‍ നെറ്റ്വര്‍ക്കിനെ ചൈനീസ് ഗവണ്‍മെന്റുമായി പരസ്യമായി ബന്ധപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഈ നെറ്റ്വര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത് ചൈനയില്‍ നിന്നാണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞടുപ്പിന് മുന്‍പായി അമേരിക്കയെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കക്കാരുടേതെന്ന് തോന്നിക്കുന്ന ഫോട്ടോകളും പേരുകളും സ്ഥലങ്ങളും ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നു.

Top