രണ്ടാം ഘട്ട പിരിച്ചുവിടലിന് മെറ്റ; ഇത്തവണ 10,000 ജീവനക്കാർ പുറത്തായേക്കും

ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ രണ്ടാം ഘട്ട പിരിച്ചു വിടലിനൊരുങ്ങുന്നു. കൂട്ട പിരിച്ചുവിടലുകളുടെ തുടർച്ചയായി 10,000 ജോലികൾ കൂടി മെറ്റാ വെട്ടി കുറച്ചേക്കും. ഏകദേശം 4 മാസം മുമ്പ് മാത്രമാണ് കമ്പനി 11,000 ജീവനക്കാരെ പിരിച്ചുവിട്ടത്.

ടീമിന്റെ വലുപ്പം കുറയ്ക്കാൻ നിർബന്ധിതരാണെന്നും ഏകദേശം 10,000 ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ, പ്രോജക്റ്റുകൾക്കും നിക്ഷേപങ്ങൾക്കും മുൻഗണന നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ അധിക പിരിച്ചുവിടലുകൾക്ക് ഒരുങ്ങുകയാണ്. സിഇഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കി. ഒപ്പം മാർക്ക് സക്കർബർഗ് കാര്യക്ഷമതയുടെ ആവശ്യകത ഊന്നിപ്പറയുകയും 2023-നെ “കാര്യക്ഷമതയുടെ വർഷം” എന്ന് വിളിക്കുകയും ചെയ്തു.

മിഡിൽ മാനേജർമാരെ ഒഴിവാക്കുമെന്ന് മെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. മേൽനോട്ടത്തിന് ഇനി പ്രത്യേകം ആളുകളെ ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. പരസ്യ വരുമാനത്തിൽ ഇടിവ് നേരിട്ട കമ്പനി 2022-ൽ വാർഷിക വിൽപ്പനയിൽ ഇടിവ് നേരിട്ടു. സക്കർബർഗ് കമ്പനിയുടെ ശ്രദ്ധയും നിക്ഷേപവും വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിലേക്കും മെറ്റാവേർസിലേക്കും മാറ്റി, അത് അടുത്ത പ്രധാന കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഈ മാറ്റങ്ങളുടെ ഫലമായി, മെറ്റാ അതിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും തൊഴിലാളികളെ കുറയ്ക്കുകയും ചെയ്യുന്നു. കഴിഞ്ഞ നവംബറിൽ തന്നെ കമ്പനി ജോലികൾ വെട്ടി കുറയ്ക്കാൻ തുടങ്ങി, 87,000-ത്തിലധികം ജീവനക്കാരുണ്ടായിരുന്നു അന്ന്. എത്ര തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മാറുന്ന വിപണി സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ കാര്യക്ഷമവും ചടുലവുമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാണ്.

Top