ചരിത്രം കുറിച്ച് മെസി; ബാളന്‍ ഡോറില്‍ മിശിഹായുടെ മുത്തം എഴാം തവണ !

പാരിസ്: മികച്ച ഫുട്‌ബോളര്‍ക്കുള്ള 2021-ലെ ബാളന്‍ ഡോര്‍ പുരസ്‌കാരം അര്‍ജന്റീന – പി.എസ്.ജി താരം ലയണല്‍ മെസിക്ക്. ഇത് ആദ്യമായാണ് ഒരു കളിക്കാരന്‍ ഏഴു തവണ ബാളന്‍ ഡോര്‍ സ്വന്തമാക്കുന്നത്.

അര്‍ജന്റീനയെ കോപ അമേരിക്ക നേട്ടത്തിലേക്ക് നയിക്കുകയും, 2020-21 സീസണില്‍ ലാലിഗ ടോപ് സ്‌കോററാവുകയും ചെയ്തതാണ് മെസിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോര്‍ജീന്യോക്കാണ് മൂന്നാം സ്ഥാനം.

ബാഴ്‌സലോണ താരം അലക്‌സിയ പുതല്ലാസിനാണ് ഈ വര്‍ഷത്തെ മികച്ച വനിതാ താരത്തിനുള്ള ബാളന്‍ ഡോര്‍ ഫെമിന പുരസ്‌കാരം. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി ഇറ്റലിയുടെ ജിയോലൂജി ഡൊന്നറൂമ്മ സ്വന്തമാക്കിയപ്പോള്‍, അണ്ടര്‍ 21 താരത്തിനുള്ള കോപ ട്രോഫി സ്പെയിന്‍ താരം പെഡ്രി ഗോണ്‍സാലസ് നേടി. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന് മികച്ച സ്ട്രെക്കര്‍ക്കുള്ള പുരസ്‌കാരം ലെവന്‍ഡവ്സ്‌കി സ്വന്തമാക്കി.

ഓരോ വര്‍ഷത്തെയും മികച്ച ഫുട്‌ബോളര്‍ക്ക് ഫ്രഞ്ച് മാഗസിന്‍ ‘ഫ്രാന്‍സ് ഫുട്‌ബോള്‍’ നല്‍കുന്ന പുരസ്‌കാരം 2009, 2010, 2011, 2012, 2015, 2019 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും മെസിയുടെ കൈകളിലെത്തുന്നത്. കോവിഡ് മഹാമാരി കാരണം 2020-ല്‍ പുരസ്‌കാരം ആര്‍ക്കും നല്‍കിയിരുന്നില്ല. 2020-ലെ ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരം നേടുകയും 2020-21 സീസണില്‍ 29 ബുണ്ടസ് ലിഗ മത്സരങ്ങളില്‍ നിന്നായി 41 ഗോള്‍ നേടുകയും ചെയ്ത ലെവന്‍ഡവ്‌സ്‌കിക്ക് ഇത്തവണ ബാളന്‍ ഡോര്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും 29 വര്‍ഷത്തിനു ശേഷം അര്‍ജന്റീനയ്ക്ക് കോപ കിരീടം നേടിക്കൊടുക്കുകയും ടൂര്‍ണമെന്റിലെ താരമാവുകയും ചെയ്ത മെസി പുരസ്‌കാരം നിലനിര്‍ത്തുകയായിരുന്നു.

കോപ അമേരിക്ക കിരീടം, ടൂര്‍ണമെന്റിലെ സംയുക്ത ടോപ് സ്‌കോറര്‍, ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍, ലാലിഗ ടോപ് സ്‌കോറര്‍, കോപ ദെല്‍ റേ കിരീടം, ടൂര്‍ണമെന്റിലെ മികച്ച താരം തുടങ്ങിയ നേട്ടങ്ങളാണ് മെസിയെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. രാജ്യാന്തര ഫുട്‌ബോളില്‍ പറയത്തക്ക നേട്ടമില്ലാത്തത് ലെവന്‍ഡവ്‌സ്‌കിക്ക് തിരിച്ചടിയായി.

ബാളന്‍ ഡോറിനായുള്ള വോട്ടെടുപ്പ് കഴിഞ്ഞ ബുധനാഴ്ച (നവംബര്‍ 24) ന് അവസാനിച്ചിരുന്നു. ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ തെരഞ്ഞെടുത്ത 30 കളിക്കാരില്‍, ലോകമെങ്ങുമുള്ള 180 മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ വോട്ടെടുപ്പിനൊടുവില്‍ അഞ്ചുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കി. 50 സ്‌പെഷ്യലിസ്റ്റ് മാധ്യമപ്രവര്‍ത്തകരാണ് അന്തിമ അഞ്ചുപേരില്‍ നിന്ന് വിജയിയെ കണ്ടെത്തിയത്. അവസാന അഞ്ചുപേര്‍ക്ക് 6, 4, 3, 2, 1 എന്നിങ്ങനെ പോയിന്റ് നല്‍കി, ഏറ്റവുമധികം പോയിന്റ് നേടിയ താരത്തെ കണ്ടെത്തുകയായിരുന്നു.

Top