അര്‍ജന്റൈന്‍ ടീമില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഒരുങ്ങുകയാണ് മെസി; വിയോജിപ്പുമായി സ്‌കലോണി

ബ്യൂണസ് ഐറിസ്: അന്താരാഷ്ട ഫുട്ബോളില്‍ നിന്ന് താല്‍കാലിക ഇടവേളയെടുക്കാന്‍ ഒരുങ്ങുകയാണ് മെസി. അമേരിക്കന്‍ ലീഗിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് മെസിയുടെ തീരുമാനം. അടുത്തിടെ ഇന്റര്‍ മയാമിയുമായി മെസി കരാറൊപ്പിട്ടിരുന്നു. പിഎസ്ജിയുമായി കരാര്‍ അസാനിച്ച മെസി ഇനി കളിക്കുക മയാമിയിലാണ്. മുമ്പ് ബാഴ്സലോണ വിട്ട് പിഎസ്ജിയില്‍ എത്തിയപ്പോള്‍ പാരീസിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ മെസി പ്രയാസപ്പെട്ടിരുന്നു. ഇതേകാര്യങ്ങള്‍ ഇന്റര്‍ മയാമിയില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സൂപ്പര്‍താരം ദേശീയ ടീമില്‍ നിന്ന് ഇടവേളയെടുക്കുന്നത്.

അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി ടീമില്‍ തിരിച്ചെത്താനാണ് മെസിയുടെ തീരുമാനം. ഇക്കാര്യം ലിയോണല്‍ സ്‌കോണിയുമായി ചര്‍ച്ച ചെയ്തെങ്കിലും കോച്ച് സമ്മതം മൂളിയിട്ടില്ല. മെസി ടീമിനൊപ്പം വേണമെന്നാണ് സ്‌കലോണിയുടെ നിലപാട്. ഇക്കാര്യത്തില്‍ അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്റെ തീരുമാനമായിരിക്കും നിര്‍ണായകമാവുക.

എന്തായാലും മെസിയുടെ തീരുമാനം ഇന്റര്‍ മയാമിക്കും ആരാധകര്‍ക്കും ഏറെ പ്രതീക്ഷയും സന്തോഷവും നല്‍കുമെന്നുറപ്പാണ്. തുടര്‍തോല്‍വികള്‍ നേരിടുന്ന ഇന്റര്‍ മയാമി അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ അവസാന സ്ഥാനത്താണ്.

എസ്ജിയിലെ സാഹചര്യങ്ങളുമായി തനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മെസി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഒരുവിഭാഗം ആരാധകരുടെ മോശം പെരുമാറ്റം ക്ലബ് വിടാന്‍ കാരണമായെന്നും മെസി പറഞ്ഞു. ആരാധകരുടെ മോശം പെരുമാറ്റം വിഷമമുണ്ടാക്കി. തന്നെ ബഹുമാനിച്ചവരെ മാത്രമേ ഓര്‍ക്കുകയുള്ളൂ എന്നും മെസി പറഞ്ഞു. ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2021ലാണ് മെസി പി എസ് ജിയിലെത്തിയത്.

Top