അര്‍ജന്റീനയുടെ രക്ഷകനായി മെസി; ഫ്രീ കിക്കില്‍ ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്റീന വിജത്തുടക്കമിട്ടു

ലാറ്റിനമേരിക്കന്‍ ഗ്രൂപ്പിലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീനയുടെ രക്ഷകനായി ലിയോണല്‍ മെസി. കടുത്ത പോരാട്ടം പുറത്തെടുത്ത ഇക്വഡോറിനെ മെസിയുടെ ഫ്രീ കിക്ക് ഗോളില്‍ മറികടന്ന് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന വിജത്തുടക്കമിട്ടു. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 78ാം മിനിറ്റിലായിരുന്നു ഇക്വഡോര്‍ ഗോള്‍ കീപ്പര്‍ ഹെര്‍മന്‍ ഗാലിന്‍ഡസിനെ കാഴ്ചക്കാരനാക്കി ബോക്‌സിന് പുറത്തു നിന്ന് മെസിയുടെ ഫ്രീ കിക്ക് ഗോള്‍ പിറന്നത്. ലോകകപ്പ് ഫൈനലിനുശേഷം സൗഹൃദ മത്സരങ്ങള്‍ കളിച്ചെങ്കിലും ആദ്യ ഔദ്യോഗിക മത്സരമാണ് അര്‍ജന്റീന ഇന്ന് കളിച്ചത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ചൊവ്വാഴ്ച ബൊളീവിയക്കെതിരെ ആണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

ഗോള്‍ നേടിയതോടെ മറ്റൊരു റെക്കോര്‍ഡും മെസി സ്വന്തമാക്കി. ലാറ്റിനമേരിക്കല്‍ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ ഏറ്റവും ഗോളടിക്കുന്ന താരമെന്ന യുറുഗ്വേയുടെ ലൂയി സുവാരസിന്റെ റെക്കോര്‍ഡിനൊപ്പം മെസിയെത്തി. കടുത്ത പോരാട്ടം കാഴ്ചവെച്ച ഇക്വഡോര്‍ മത്സരത്തിലൂടനീളം ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.

മെസിക്കൊപ്പം ലൗത്താരോ മാര്‍ട്ടിനെസാണ് അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ ഇറങ്ങിയത്. മത്സരത്തില്‍ മക് അലിസ്റ്ററിനും മാര്‍ടിനെസിനും മെസിക്കുമെല്ലാം ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അര്‍ജന്റീനക്ക് ഗോള്‍ നേടാനായില്ല. പ്രതിരോധ നിരയില്‍ അഞ്ച് പേരെ അണിനിരത്തി ലോക ചാമ്പ്യന്‍മാരെ പൂട്ടിയ ഇക്വഡോറിന് മുന്നില്‍ അര്‍ജന്റീന അദ്യ പകുതിയില്‍ ഗോളടിക്കാനാവാതെ വിയര്‍ത്തു. പക്ഷെ രണ്ടാം പകുതിയുടെ അവസാനം ഒരു നിമിഷത്ത പിഴവില്‍ ഇക്വഡോര്‍ വലയില്‍ പന്തെത്തി.

Top