മെസ്സിയും ലൂയി സുവാരസും ഇരട്ട ഗോളുകള്‍ നേടി; ഇന്റര്‍ മയാമിക്ക് കൂറ്റന്‍ വിജയം

ഫ്ളോറിഡ: ഇന്റര്‍ മയാമിക്ക് കൂറ്റന്‍ വിജയം. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ലൂയി സുവാരസും ഇരട്ട ഗോളുകള്‍ നേടി കളം നിറഞ്ഞു. മേജര്‍ ലീഗ് സോക്കറില്‍ ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. മയാമിക്ക് വേണ്ടി റോബര്‍ട്ട് ടെയ്ലറും വല കുലുക്കി.

തന്റെ ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ മോശം ഫോമിന്റെയും ഫിറ്റ്നസിന്റെയും പേരില്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്ക് മിന്നും പ്രകടനത്തോടെ സുവാരസ് മറുപടി നല്‍കിയിരിക്കുകയാണ്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ലൂയിസ് സുവാരസ് മയാമിയെ മുന്നിലെത്തിച്ചു. ഫുള്‍ ബാക്ക് താരം ജൂലിയന്‍ ഗ്രെസെലിന്റെ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് സുവാരസ് മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്. 11-ാം മിനിറ്റില്‍ സുവാരസ് തന്നെ മയാമിയുടെ ലീഡ് ഇരട്ടിയാക്കി.

29-ാം മിനിറ്റില്‍ സുവാരസിന്റെ പാസില്‍ നിന്ന് റോബര്‍ട്ട് ടെയ്ലര്‍ മയാമിയുടെ മൂന്നാം ഗോള്‍ നേടി. രണ്ടാം പകുതിയിലായിരുന്നു ലയണല്‍ മെസ്സി രണ്ട് ഗോളുകളും നേടിയത്. 57-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ആദ്യ ഗോള്‍. ജോര്‍ഡി ആല്‍ബയുടെ മുന്നേറ്റത്തിനൊടുവിലാണ് മെസ്സി മയാമിയുടെ നാലാം ഗോള്‍ കണ്ടെത്തിയത്. 62-ാം മിനിറ്റില്‍ സുവാരസിന്റെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് മെസ്സി മയാമിയുടെ വിജയം പൂര്‍ത്തിയാക്കി. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയങ്ങള്‍ സ്വന്തമാക്കിയ മയാമി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്.

Top