ഞാനും മെസ്സിയും കഴിഞ്ഞത് പിഎസ്ജിയെന്ന നരകത്തില്‍; വെളിപ്പെടുത്തലുമായി നെയ്മര്‍

റിയാദ്: പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ (പി.എസ്.ജി) മെസ്സിക്കൊപ്പമുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. തനിക്കും മെസ്സിക്കും പി.എസ്.ജിയില്‍ നല്ല കാലം ആയിരുന്നില്ലെന്നും ക്ലബില്‍ നരകതുല്യമായിരുന്നു കാര്യങ്ങളെന്നും നെയ്മര്‍ വെളിപ്പെടുത്തി
.ബ്രസീലിയന്‍ മാധ്യമമായ ഗ്ലോബോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നെയ്മര്‍ തന്റെ മുന്‍ ക്ലബ്ബിനെതിരേ കടുത്ത ആരോപണവുമായി രംഗത്തെത്തിയത്.

”മെസ്സിയുടെ കഴിഞ്ഞ വര്‍ഷത്തില്‍ ഞാന്‍ ഏറെ സന്തോഷവാനായിരുന്നു. എന്നാല്‍ അതേസമയം ദുഃഖിതനുമായിരുന്നു. കാരണം അദ്ദേഹത്തിന്റെ ജീവിതം ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയായിരുന്നു. അര്‍ജന്റീന ടീമിനൊപ്പം അടുത്ത കാലത്ത് എല്ലാ കിരീടങ്ങളും നേടി സ്വര്‍ഗതുല്യമായ ദിവസങ്ങളായിരുന്നു ഒരുവശത്തെങ്കില്‍ പാരിസില്‍ അദ്ദേഹത്തിന്റെ ജീവിതം നരകമായിരുന്നു. ഞങ്ങള്‍ ഇരുവരും ആ നരകത്തില്‍ ജീവിച്ചു. ഞങ്ങള്‍ അസ്വസ്ഥരായിരുന്നു കാരണം ഞങ്ങള്‍ക്കവിടെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഏറ്റവും മികച്ചത് നല്‍കാനാണ് ഞങ്ങളിരുവരും അവിടെ ചെന്നത്, ചാമ്പ്യന്‍മാരാകാന്‍, ചരിത്രമെഴുതാന്‍, അതിനാണ് വീണ്ടും ഞങ്ങള്‍ ഒരുമിച്ചത്. പക്ഷേ അതിനൊന്നും ഞങ്ങള്‍ക്ക് സാധിച്ചില്ല.” – നെയ്മര്‍ പറഞ്ഞു.

പിഎസ്ജി വിട്ട നെയ്മര്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലിലെത്തിയപ്പോള്‍ മെസ്സി മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് ചേക്കേറി. പിഎസ്ജിയിലെ അവസാന മാസങ്ങളില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ മെസ്സിയെ പിഎസ്ജി കാണികള്‍ തന്നെ കൂവിവിളിച്ച് കളിയാക്കാറുണ്ടായിരുന്നു.അല്‍ ഹിലാലില്‍ എത്തിയ നെയ്മര്‍ തന്റെ മുന്‍ ക്ലബ് സാന്റോസില്‍ തിരിച്ചെത്താനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. അത് എപ്പോഴാണെന്ന് എനിക്കറിയില്ലെന്നും എന്നാല്‍, തീര്‍ച്ചയായും അങ്ങോട്ട് മടങ്ങുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Top