പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഹാട്രിക് വര്‍ഷം

ഹാങ്‌ചോ: ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ വര്‍ഷത്തോടെ തുടങ്ങി. പുരുഷ ഹോക്കിയില്‍ ലോക മൂന്നാം നമ്പര്‍ ടീമായ ഇന്ത്യ ആദ്യ പൂള്‍ മത്സരത്തില്‍, 66-ാം സ്ഥാനക്കാരായ ഉസ്‌ബെക്കിസ്ഥാനെ 16-0ന് തകര്‍ത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന് വിശ്രമമനുവദിച്ച മത്സരത്തില്‍ ലളിത് ഉപാധ്യായ, വരുണ്‍കുമാര്‍, മന്‍ദീപ് സിങ് എന്നിവര്‍ ഹാട്രിക്കുകളുമായി തിളങ്ങി.

ലളിത്(7, 24, 37, 53 മിനിറ്റുകള്‍), വരുണ്‍(12, 36,50. 52) എന്നിവര്‍ 4 ഗോളുകള്‍ വീതവും മന്‍ദീപ് (18, 27, 28) 3 ഗോളും നേടി. അഭിഷേക് (17), അമിത് രോഹിദാസ് (38), സുഖ്ജീത്(42), ഷംഷേര്‍ സിങ്(43), സഞ്ജയ്(57) എന്നിവരും സ്‌കോര്‍പട്ടികയില്‍ സ്ഥാനം പിടിച്ചു. നാളെ നടക്കുന്ന അടുത്ത പൂള്‍ മത്സരത്തില്‍ സിംഗപ്പൂരാണ് ഇന്ത്യയുടെ എതിരാളികള്‍.

7-ാം മിനിറ്റില്‍ ലളിത് ഗോള്‍വേട്ട തുടങ്ങിയതിനു പിന്നാലെ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. അതേസമയം, ആകെ നേടിയ 14 പെനല്‍റ്റി കോര്‍ണറുകളല്‍ അഞ്ചെണ്ണം മാത്രമേ ഇന്ത്യയ്ക്കു ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍, മധ്യനിരയും മുന്‍നിരയും ഒത്തിണക്കത്തോടെ 10 ഗോളുകള്‍ നേടിയത് കോച്ച് ക്രെയ്ഗ് ഫുള്‍ട്ടന് ആശ്വാസമാകും. അവസാനത്തെ 2 ക്വാര്‍ട്ടറുകളില്‍ ഇന്ത്യ നേടിയത് 9 ഗോളുകളാണ്. ഇവയില്‍ നാലെണ്ണം പെനല്‍റ്റി കോര്‍ണറുകളില്‍ നിന്നാണ്. ഇന്ത്യയ്ക്കായി പി.ആര്‍.ശ്രീജേഷും ക്രിഷന്‍ ബഹാദൂര്‍ പാഠക്കും മാറി മാറി ഗോള്‍വല കാത്തു.

Top