ഒളിംപിക്സിലെ പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ടോക്യോ: ടോക്യോ ഒളിംപിക്സിലെ പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വമ്പന്‍ ടീമുകളായ അര്‍ജന്റീനയും ബ്രസീലും ജര്‍മനിയും സ്പെയ്നുമെല്ലാം ആദ്യ റൗണ്ട് പോരാട്ടത്തിനായി കളത്തിലിറങ്ങും. ഒളിംപിക്സില്‍ ഫുട്‌ബോള്‍ അത്ര ഗ്ലാമര്‍ ഇനമല്ലെങ്കിലും യൂറോ കപ്പിന്റെയും കോപ്പ അമേരിക്കയുടേയും ആരവം അടങ്ങും മുന്‍പ് പന്തുരുളുന്നതിനാല്‍ ഇത്തവണത്തെ മത്സരങ്ങള്‍ക്ക് പതിവിലേറെ ആവേശമുണ്ട്.

ഉച്ചയ്ക്ക് ഒരു മണിക്ക് സ്പെയ്ന്‍-ഈജിപ്ത് പോരാട്ടത്തോടെയാണ് കിക്കോഫ്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബ്രസീലും ജര്‍മനിയും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന സൂപ്പര്‍ പോരാട്ടം അഞ്ച് മണിക്ക് നടക്കും. മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന ഓസ്ട്രേലിയയോട് വൈകിട്ട് നാലിന് ഏറ്റുമുട്ടും.

നാല് ഗ്രൂപ്പുകളിലായി ആകെ 16 ടീമുകളാണ് വിശ്വ കായിക മാമാങ്കത്തിന്റെ വേദിയിലെ പുരുഷ ഫുട്‌ബോളില്‍ മാറ്റുരയ്ക്കുക. അണ്ടര്‍ 23 താരങ്ങളാണ് ടീമുകള്‍ക്കായി കളത്തിലിറങ്ങുന്നത്. മൂന്ന് സീനിയര്‍ താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്താം. ഡാനി ആല്‍വസും റിച്ചാലിസണും ഉള്‍പ്പടെയുള്ള ലോകോത്തര താരങ്ങളുമായാണ് സ്വര്‍ണ മെഡല്‍ നിലനിര്‍ത്താന്‍ ബ്രസീല്‍ വരുന്നത്. പെഡ്രി, ഉനായ് സിമോണ്‍, എറിക് ഗാര്‍സിയ, ഡാനി ഒല്‍മോ, ഒയാര്‍സബാള്‍ തുടങ്ങി യൂറോ കപ്പില്‍ പന്തുതട്ടിയ ഒരുപിടി താരങ്ങളാണ് സ്പെയ്ന്റെ കരുത്ത്.

അഡോള്‍ഫ് ഗൈച്ചും നെഹുവാന്‍ പരേസും മക്ലിസ്റ്ററും അടങ്ങുന്ന അര്‍ജന്റീന ടീമും മോശമല്ല. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനും ഒളിംപിക് മെഡല്‍ നേടാനുള്ള സംഘമുണ്ട്. ഓഗസ്റ്റ് ഏഴിനാണ് കലാശപ്പോരാട്ടം.

കൊവിഡ് ആശങ്കകള്‍ക്കിടെ ടോക്യോയില്‍ ഒളിംപിക്സിന് നാളെ തിരിതെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക. 11090 അത്‌ലറ്റുകള്‍ ഒറ്റലക്ഷ്യത്തിനായി ഇറങ്ങുമ്പോള്‍ ടോക്യോ ലോകത്തോളം വലുതാവും. കൊവിഡ് മഹാമാരി അവസാനിക്കാത്തതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് വിശ്വ കായിക മേള സംഘടിപ്പിക്കുന്നത്.

 

Top