റൊണാള്‍ഡോയ്ക്ക് മികച്ച താരത്തിനുള്ള പുരസ്‌കാരം നല്‍കാത്തതിനെതിരെ മെന്‍ഡസ്

മാഡ്രിഡ് : ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് യുവേഫയുടെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം നല്‍കാത്തതിനെതിരെ താരത്തിന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡസ്. ‘റോണോ റയലിന് തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തു. 15 ഗോളുമായി ടോപ് സ്‌കോററായി. റൊണാള്‍ഡോയാണ് മികച്ച താരമെന്നതില്‍ സംശയമില്ല. പുരസ്‌കാരം നല്‍കാത്തത് അധിക്ഷേപം’ മെന്‍ഡസ് പറഞ്ഞു.

റോണോയ്ക്ക് പുരസ്‌കാരം നല്‍കാത്തതില്‍ താരത്തിന്റെ ഇപ്പോഴത്തെ ക്ലബ് യുവന്റസും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണിലെ മികച്ച മുന്നേറ്റതാരത്തിനുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിലെ പ്രകടനം പരിഗണിച്ച് റൊണാള്‍ഡോയ്ക്ക് നല്‍കിയിട്ടുണ്ട്.

2017 -18 വര്‍ഷത്തിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള യുവേഫ പുരസ്‌കാരം റിയല്‍ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ചിനാണ് ലഭിച്ചത്. ഈ വര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫൈനലിലെത്തിയ ക്രൊയേഷ്യന്‍ ടീമിന്റെ നായകനായിരുന്നു മോഡ്രിച്ച്. മികച്ച താരങ്ങള്‍ക്കുള്ള പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാമതെത്തി. മുഹമ്മദ് സലായാണ് മൂന്നാമത്. അന്റോയിന്‍ ഗ്രീസ്മന്‍, ലയണല്‍ മെസ്സി, കിലിയന്‍ എംബപ്പെ, കെവിന്‍ ഡിബ്രൂയിനെ, റാഫേല്‍ വരാന്‍, ഏഡന്‍ ഹസാര്‍ഡ്, സെര്‍ജിയോ റാമോസ് എന്നിവരാണ് യഥാക്രമം രണ്ടു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.

റയല്‍ മഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് മികച്ച ഡിഫന്‍ഡറായും റയലിന്റെ തന്നെ കോസ്റ്റ റിക്കന്‍ താരം കെയ്‌ലര്‍ നവാസ് മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ എന്നിരെ പിന്നിലാക്കിയാണ് മോഡ്രിച്ച് പുരസ്‌കാരം നേടിയത്.

പെര്‍നിലെ പാര്‍ഡറെ മികച്ച വനിതാ ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുത്തു.

Top