മോഷ്ടാവെന്ന് കരുതി യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി

ലഖ്നൗ: തെരുവ് നായ്ക്കളെ പേടിച്ച് അടുത്തുള്ള വീട്ടില്‍ അഭയം തേടിയ യുവാവിനെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് തീകൊളുത്തി കൊന്നു. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. സുജിത് കുമാര്‍ (28) ആണ് മരിച്ചത്.

ജൂലായ് 19നാണ് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. നാല്‍പ്പത് ശതമാനം പൊള്ളലേറ്റ യുവാവിനെ ശ്യാമപ്രസാദ് മുഖര്‍ജി സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. മുറിവുകളിലെ അണുബാധ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് മരിണം സംഭവിച്ചത്.

ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് സുജിത് കുമാറിനെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. കുരച്ചുകൊണ്ട് നായ്ക്കള്‍ പിന്തുടര്‍ന്നതോടെ യുവാവ് പരിചയമില്ലാത്ത ഒരു വീട്ടില്‍ അഭയംതേടി. മോഷ്ടാവാണ് വീട്ടില്‍ കയറിയതെന്ന് തെറ്റിദ്ധരിച്ച് വീട്ടുകാര്‍ യുവാവിനെ മര്‍ദ്ദിക്കുകയും പെട്രോള്‍ ഒഴിച്ച് തീവെക്കുകയും ചെയ്തുവെന്ന് ബരാബങ്കി പൊലീസ് സൂപ്രണ്ട് ആകാശ് തോമര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

Top