കൊച്ചി: കേരള രാഷ്ടീയത്തിലെ ലീഡറായ കെ.കരുണാകരന്റെ ഒമ്പാതാം ചരമവാര്‍ഷികമാണ് ഇന്ന്. മരിച്ചിട്ട് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സമകാലിക രാഷ്ട്രീയത്തില്‍ ഇന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും ഓര്‍മ്മകള്‍ക്കും ഒട്ടും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ഈ അവസരത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ നിന്നുമുള്ള ഒരേട് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയാണ് കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പദ്മജാ വേണുഗോപാല്‍. മുന്‍ കളക്ടര്‍ കെ. എസ്. പ്രേമചന്ദ്രകുറുപ്പിന്റെ അനുഭവമാണ് പദ്മജ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഡല്‍ഹി തീന്‍മൂര്‍ത്തിഭവനില്‍ ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചുകിടക്കുന്നു.
കെ കരുണാകരനും ഉമ്മന്‍ചാണ്ടിയും പീതാംബരകുറുപ്പും അടക്കം കേരളത്തിലെ നേതാക്കളും ഞങ്ങളും ഇന്ദിരാഗാന്ധിയെകണ്ടിറങ്ങുമ്പോള്‍ അടുത്തുള്ള മുറിയില്‍ കയ്യില്ലാത്ത ഒരു ചാരു കസേരയില്‍ രാജീവ് ഗാന്ധി.
ചുറ്റും തറയില്‍ ബന്ധുക്കള്‍…..
ദേശീയ നേതാക്കളെല്ലാം ഇന്ദിരാഗാന്ധിയെ കണ്ടിറങ്ങുമ്പോള്‍ രാജീവ്‌ഗാന്ധിയുടെ നേരെ നോക്കി ഒന്നു വണങ്ങി പുറത്തേക്കു പോകുന്നു ഒരാളോടും രാജീവ്‌ഗാന്ധി സംസാരിക്കുന്നില്ല ഞങ്ങളും ഇറങ്ങി .
ഉടന്‍ ഒരാള്‍ വന്നു കെ.കരുണാകരനോടു പറഞ്ഞു രാജീവ്ജി വിളിക്കുന്നു.കെകരുണാകരന്‍റെ മുന്നില്‍ എഴുന്നേറ്റ് നിന്നു രാജീവ്ഗാന്ധി 25 മിനിട്ട് തുടര്‍ച്ചയായി സംസാരിക്കുന്ന കാഴ്ചക്കു മുന്നില്‍ ദേശീയ രാഷ്ട്രീയം നമിക്കുന്നത് ഞാന്‍ അന്നു നേരില്‍ കണ്ടു…..!!
കെ സ് പ്രേമചന്ദ്രകുറുപ്പ്
തൃശൂര്‍ മുന്‍ ജില്ലാ കലക്ടര്