ആന്റിഗ്വന്‍ ബാര്‍ബുഡ പൗരത്വത്തിന് അപേക്ഷിച്ച് 28 ഇന്ത്യക്കാര്‍;478 പേരുമായി ചൈന

ന്യൂഡല്‍ഹി: വിസയില്ലാതെ 132 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനാകുമെന്നതാണ് ആന്റിഗ്വ ബാര്‍ബുഡ പൗരത്വത്തിന്റെ പ്രത്യേകത. സാമ്പത്തിക കുറ്റാരോപണത്തേത്തുടര്‍ന്ന് രാജ്യത്ത് നിന്ന് കടന്ന വിവാദ വ്യവസായി മെഹുല്‍ ചോക്‌സി ഉള്‍പ്പെടെ 28 ഇന്ത്യക്കാരാണ് ആന്റിഗ്വ പൗരത്വത്തിന് കാത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ആന്റിഗ്വന്‍ പൗരത്വം നല്‍കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷം എത്തിയതിനാല്‍ ആന്റിഗ്വ ബാര്‍ബുഡ പ്രധാന മന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.

ആന്റിഗ്വന്‍ പൗരത്വത്തിനായി 28 ഇന്ത്യക്കാരാണ് 2014 മുതല്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. രണ്ടു ലക്ഷം ഡോളര്‍ (ഏകദേശം 1.35 കോടി രൂപ) നിക്ഷേപിച്ചതു പ്രകാരം 2017 ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ ഇതില്‍ ഏഴ് പേര്‍ക്ക് പൗരത്വം അനുവദിച്ചു നല്‍കി.

ദേശീയ വികസന നിധിയിലേക്ക് നിക്ഷേപിക്കുന്നതിലൂടെയും സര്‍ക്കാര്‍ അംഗീകൃത സ്വത്ത് സമ്പാദനത്തിലൂടെയും വ്യാവസായിക നിക്ഷേപങ്ങളിലൂടെയും വിദേശികള്‍ക്ക് ഇരട്ട പൗരത്വം അനുവദിക്കുന്ന ആന്റിഗ്വയില്‍ പൗരത്വം നേടാന്‍ കഴിയും. 1,121 വിദേശികളില്‍ അപേക്ഷിച്ചതില്‍ 2.5 ശതമാനം ഇന്ത്യക്കാരാണ്. 478 പേര്‍ അപേക്ഷിച്ച്‌
ചൈനയാണ് ഏറ്റവും മുന്നിലുള്ളത്. 42 ബംഗ്ലാദേശികളും 25 പാക്കിസ്ഥാനികളും ലിസ്റ്റിലുണ്ട്.

Top