Mehbooba Mufti wins Anantnag bypoll

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ദ്‌നാഗ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പിഡിപി നേതാവും മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിക്ക് വിജയം. 13,000 ലേറെ വോട്ടുകള്‍ക്കാണ് മെഹബൂബ കോണ്‍ഗ്രസിലെ ഹിലാല്‍ അഹമ്മദ് ഷായെ തോല്‍പ്പിച്ചത്. എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.

ഈ മാസം 22 നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ അനന്ദ്‌നാഗ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് മെഹബൂബ മുഫ്തി. കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ ഇടയ്ക്ക് നിര്‍ത്തിവെച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സീല്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തിയെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

മുന്‍ മുഖ്യമന്ത്രിയും മെഹബൂബയുടെ പിതാവുമായ മുഫ്തി മുഹമ്മദ് സെയ്ദിന്റെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ വര്‍ഷം ജനുവരി ഏഴിനായിരുന്നു അദ്ദേഹത്തിന്റെ മരണം. തുടര്‍ന്ന് ഏപ്രില്‍ നാലിന് മെഹബൂബ സംസ്ഥാനത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ബിജെപി-പിഡിപി സഖ്യ സര്‍ക്കാരാണ് ജമ്മുകശ്മീരില്‍ ഭരണത്തിലുള്ളത്.

Top