മെഹബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി നീട്ടി

ശ്രീനഗര്‍ : മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി നീട്ടി. മൂന്ന് മാസത്തേക്കാണാ കാലാവധി നീട്ടിയത്. പൊതു സുരക്ഷ കണക്കിലെടുത്താണ് തടങ്കല്‍ നീട്ടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പൊതുസുരക്ഷാ നിയമപ്രകാരമാണ് മെഹബൂബ മുഫ്തിയെ വീട്ടു തടങ്കലിലാക്കിയിരിക്കുന്നത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും ലഡാക്ക്, ജമ്മുകശ്മീര്‍ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി ജമ്മുകശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര തീരുമാനത്തിനു ശേഷമായിരുന്നു പ്രധാന രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയത്.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചു മുതലാണ് ജമ്മുകശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരെ തടങ്കലിലാക്കിയത്. എട്ട് മാസത്തോളം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തടങ്കലില്‍ കഴിഞ്ഞ ശേഷമാണ് ഏപ്രില്‍ 7 മുതല്‍ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്.

Top