ഷില്ലോംഗ്:അനുമതിയില്ലാതെ പ്രവര്‍ത്തിച്ച കല്‍ക്കരി ഖനികള്‍ക്ക് നേരെ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയില്‍ മേഘാലയസര്‍ക്കാരിന് 100 കോടി രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണലാണ് പിഴ വിധിച്ചത്.
നിരവധി അനധികൃത ഖനികള്‍ മേഘാലയയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. രണ്ടു മാസത്തിനുള്ളില്‍ പിഴ ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിക്ഷേപിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.
അതേസമയം മേഘാലയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട സഹായം ലഭ്യാമാക്കാത്തതിനെതിരെ മേഘാലയ സര്‍ക്കാരിനെതിരെ ആദ്യഘട്ടങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
ഖനിയിലെ ജലം വറ്റിക്കുന്നതിനായി എത്തിച്ച ഉയര്‍ന്ന കുതിര ശേഷിയുള്ള 13 പമ്പുകളില്‍ മൂന്നെണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളൂ. കോള്‍ ഇന്ത്യയുടെയും കിര്‍ലോസ്‌കറിന്റെയും മൂന്നു പമ്പുകള്‍ കൂടി ഇന്നു ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഖനിയുടെ 370 അടി താഴ്ചയില്‍ പരിശോധന നടത്തിയിട്ടും കുടുങ്ങികിടക്കുന്ന തൊഴിലാളികളെ കണ്ടെത്താനായില്ലായിരുന്നു. കൂടുതല്‍ തെരച്ചില്‍ നടത്തണമെങ്കില്‍ വെള്ളം വറ്റിച്ച ശേഷം മാത്രമേ സാധ്യമാകൂയെന്ന് നാവികസേന പറഞ്ഞിരുന്നു. ഖനിയിലെ ജലനിരപ്പ് നൂറടിയില്‍ എത്തിയാല്‍ മാത്രമേ മുങ്ങല്‍ വിദഗ്ധര്‍ക്ക് തെരച്ചില്‍ ആരംഭിക്കാനാവൂ.
കല്‍ക്കരി ഖനിയില്‍ കുടുങ്ങികിടക്കുന്ന 15 തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ 25ആം ദിവസത്തിലേക്ക് കടക്കുകയാണ്. ഡിസംബര്‍ പതിമൂന്നിനാണ് ഖനിയില്‍ 15 പേര്‍ കുടുങ്ങിയത്.