മേഗന്റെ തുറന്നു പറച്ചിലില്‍ പ്രതികരിച്ച് എലിസബത്ത് രാജ്ഞി

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും നേരിടേണ്ടി വന്ന വംശീയതയും അവഗണനയും തുറന്ന് പറഞ്ഞ ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്‍ മാര്‍ക്കലിന്റെയും അഭിമുഖം വിവാദമായതോടെയാണ് പ്രതികരണവുമായി എലിസബത്ത് രാജ്ഞി രംഗത്തെത്തിയിരിക്കുന്നത്. മേഗന്‌റെയും ഹാരിയുടേയും അഭിമുഖം 17.1 മില്യണ്‍ ആളുകളാണ് ഇതിനകം കണ്ടത്.

കൊട്ടാരത്തില്‍ വംശീയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന ഹാരിയുടെയും മേഗന്റെയും ആരോപണം ആശങ്കയുണ്ടാക്കുന്നതാണെന്നായിരുന്നു എലിസബത്ത് രാജ്ഞിയുടെ പ്രതികരണം. ഹാരിയും മേഗനും ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കുമെന്നും ഹാരിയും മേഗനും ആര്‍ച്ചിയും രാജകുടുംബത്തിന് എന്നും പ്രിയപ്പെട്ടവരായിരിക്കുമെന്നും ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു.

രാജകുടുംബത്തിലെ അംഗങ്ങള്‍ക്കൊപ്പമുള്ള ജീവിതം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന ഹാരിയുടെയും മേഗന്റെയും തുറന്ന് പറച്ചില്‍ കൊട്ടാരത്തില്‍ ചര്‍ച്ചയായെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദമ്പതികളുടെ വെളിപ്പെടുത്തല്‍ ഉണ്ടായിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് എലിസബത്ത് രാജ്ഞി പ്രതികരിച്ചത്. കുടുംബത്തിലെ അംഗങ്ങളുടെ പേരെടുത്ത് വിമര്‍ശനം നടത്തിയെങ്കിലും എലിസബത്ത് രാജ്ഞി എന്നും സ്നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളതെന്ന് അഭിമുഖത്തില്‍ മേഗന്‍ പറഞ്ഞിരുന്നു.

രാജകുടുംബത്തില്‍ നിന്നും പുറത്ത് പോകാനുണ്ടായ കാരണങ്ങളാണ് അഭിമുഖത്തില്‍ ഹാരിയും മേഗനും വ്യക്തമാക്കിയത്. വിവാഹത്തിന് ശേഷം കുടുംബത്തിലെ ചില അംഗങ്ങളില്‍ നിന്നും വംശീയ പരാമര്‍ശങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ഗര്‍ഭിണിയായിരുന്നപ്പോള്‍ ജനിക്കുന്ന കുഞ്ഞ് കറുത്തതാകുമോ എന്ന ഭയം രാജകുടുംബത്തില്‍ ശക്തമായിരുന്നുവെന്നുമുള്ള മേഗന്റെ വെളിപ്പെടുത്തല്‍ രാജകുടുംബത്തെ പ്രാതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുകയാണ്. സ്വന്തം കുടുംബത്തില്‍ നിന്നും നേരിടേണ്ടി വന്ന മാനസിക പീഡനങ്ങള്‍ മൂലം മേഗനില്‍ ആത്മഹത്യ ചിന്തകള്‍ ശക്തമായിരുന്നുവെന്ന് ഹാരി അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.

മേഗന്‍ മാര്‍ക്കലിന്റെ അച്ഛന്‍ വെള്ളക്കാരനും അമ്മ ആഫ്രിക്കന്‍ വംശജയുമാണ്. യുഎസില്‍ ജനിച്ചു വളര്‍ന്ന മേഗന്‍, നടി എന്ന നിലയിലാണ് പ്രശസ്തയായത്. ഹാരി രാജകുമാരനുമായുള്ള പ്രണയത്തിന് ഒടുവില്‍ 2018ല്‍ ആയിരുന്നു മേഗന്‍ രാജകുടുംബത്തിലേക്ക് വിവാഹിതയായി എത്തിയത്.

 

 

Top