പൊട്ടിമുടി ഉരുള്‍പ്പാട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരണോയെന്ന് തീരുമാനിക്കാന്‍ യോഗം ചേരും

ഇടുക്കി: പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ നിര്‍ണ്ണായക യോഗം ഇന്ന് ചേരും. മൂന്നാറില്‍ പതിനൊന്ന് മണിക്കാണ് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്ഥലത്ത് നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായിരുന്നില്ല. കാണാതായവര്‍ക്കായി ഇതിനോടകം പരമാവധി മേഖലയില്‍ തെരച്ചില്‍ നടത്തിയെന്നാണ് അധികൃതര്‍ പറയുന്നത്.

ഇനിയും തെരച്ചില്‍ നടത്തണോയെന്ന കാര്യത്തില്‍ കാണാതായവരുടെ ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനം എടുക്കുക. ഏതെങ്കിലും സ്ഥലത്ത് തെരച്ചില്‍ നടത്താന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ അതിനും അധികൃതര്‍ തയ്യാറാവും. ഇടുക്കി പെട്ടിമുടിയിലുണ്ടായ ദുരന്തത്തില്‍ ഇനി അഞ്ച് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.

മണ്ണിനടയില്‍പ്പെട്ട ലയങ്ങള്‍ നിന്ന സ്ഥലം കൂടാതെ മലവെള്ളം ഒഴുകി പോയ പാതയിലും സമീപത്തെ പുഴയോരത്തുമെല്ലാം ദൗത്യസേന ദിവസങ്ങളായി തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതുവരെ 65 മൃതദേഹങ്ങളാണ് പെട്ടിമുടിയില്‍ കണ്ടെത്തിയത്. 12 പേര്‍ പരിക്കേറ്റ് ചികിത്സയിലുമാണ്.

Top