പുരുഷു എന്നെ അനുഗ്രഹിക്കണം; സൂപ്പര്‍ഹിറ്റ് ഡയലോഗിന് പിന്നിലെ കഥ പറഞ്ഞ് ലാല്‍ ജോസ്

മീശമാധവന്‍ എന്ന സിനിമ മലയാളസിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ദിലീപ് എന്ന താരത്തിന് സൂപ്പര്‍താരപട്ടം ചാര്‍ത്തിക്കൊടുത്ത ചിത്രം കൂടിയാണിത്. മലയാളികള്‍ക്ക് ഓര്‍ത്തു ചിരിക്കാന്‍ കുറേയേറെ നര്‍മ്മരംഗങ്ങള്‍ സമ്മാനിച്ച ചിത്രം കൂടിയാണ് ലാല്‍ ജോസിന്റെ മീശമാധവന്‍. കള്ളന്‍ മാധവനെക്കാള്‍ പ്രേക്ഷകരെ ചിരിപ്പിച്ചത് ജഗതി ചെയ്ത കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ളയായിരുന്നു.

പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് ഭഗീരഥന്‍ പിള്ള പറയുന്ന ആ രംഗം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രേക്ഷകരെ ചിരിപ്പിക്കുന്ന രംഗമാണ്. പല സന്ദര്‍ഭങ്ങളിലും പ്രക്ഷകര്‍ ഈ ഡയലോഗ് ആവര്‍ത്തിക്കാറുണ്ട്. എന്നാല്‍ ഈ ഡയലോഗിനു പിന്നിലെ കഥ ലാല്‍ജോസ് പറയുന്നതിങ്ങനെ:

‘അങ്ങനെയൊരു സംഭാഷണം തിരകഥയില്‍ ഉണ്ടായിരുന്നില്ല. ആ സീന്‍ അങ്ങനെ ആയിരുന്നില്ല ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. അമ്പിളിച്ചേട്ടന്‍ വീടിനുള്ളലേക്ക് കയറുന്നു. മാധവന്‍ (ദിലീപ്) പുരുഷുവിനെ കാണിച്ചുകൊടുക്കുന്നു, അയാള്‍ അടിക്കുന്നു. അത്ര മാത്രമേ തിരക്കഥയില്‍ ഉണ്ടായിരുന്നുള്ളൂ.

സ്ഥിരം വരുന്ന വഴിയിലൂടെ വേലി ചാടി അമ്പിളിച്ചേട്ടനെത്തും. വേലി ചാടി വരാന്തയിലേക്കു കേറുമ്പോള്‍ ദേ പട്ടി കുരക്കുന്നു എന്നൊരു ഡയലോഗ് പറയണമെന്നും അപ്പോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്‌തോളാമെന്നും ചേട്ടന്‍ പറഞ്ഞു.

പറഞ്ഞതുപോലെ ആ ഷോട്ട് എടുക്കാന്‍ നേരത്ത് ദേ പട്ടി കുരക്കുന്നു എന്നു പറഞ്ഞു. അപ്പോഴേക്കും ചേട്ടന്‍ താഴെ വീണ് നാലു കാലില്‍ പോകുകയാണ്.

ആ നാലു കാലില്‍ പോകുന്നതിന്റെ ഫണ്‍ ആണ് ചേട്ടന്‍ ഉദ്ദേശിച്ചത്. അങ്ങനെ വീണാല്‍ ആളെ കാണില്ല. ആ രംഗം ഉപയോഗപ്പെടുത്തണമെന്ന് എനിക്കു തോന്നി. അങ്ങനെയാണ് ആ സീന്‍ വീണ്ടും ഡെവലപ്പ് ചെയ്യുന്നത്.

നാലുകാലില്‍ പോകുന്ന അമ്പിളി ചേട്ടന്‍ നേരെ ദിലീപിന്റെയും പുരുഷുവിന്റെയും കാലിലേയ്ക്കാണ് ചെല്ലുന്നത്. രണ്ടു പേരുടെയും മുന്നിലേക്ക് അമ്പിളിച്ചേട്ടന്‍ വരുമ്പോള്‍ തോക്കെടുത്ത് പുരുഷു അടിക്കണം.

അതാണ് വേണ്ടത്. എന്നാല്‍ അമ്പിളിച്ചേട്ടന്റെ ആ നോട്ടം കണ്ടപ്പോള്‍ അവിടെ ഒരു ഡയലോഗിന് സാധ്യത ഉണ്ടെന്ന് തോന്നി. അങ്ങനെ ഉണ്ടായ ഡിസ്‌കഷനില്‍ നിന്നാണ് ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗ് ഉണ്ടായത്. അവിടെ അതല്ലാതെ വേറൊന്നും പറയാനില്ല.’

‘നല്ല അഭിനേതാക്കള്‍ അഭിനയത്തിനപ്പുറം സിനിമയ്ക്ക് അവരുടേതായ പല സംഭാവനകളും നല്‍കാറുണ്ട് അതൊക്കെ സിനിമക്ക് ഗുണം ചെയ്യാറുണ്ട്’ ലാല്‍ ജോസ് പറഞ്ഞു.

Top