ട്രെയിനിൽ വച്ച് സെെനികൻ ലെെംഗികമായി പീഡിപ്പിച്ചിട്ടില്ല; മെഡിക്കൽ റിപ്പോർട്ട്

തിരുവനന്തപുരം:  മലയാളി വിദ്യാർത്ഥിനിയെ ട്രെയിനിൽ വച്ച് മദ്യം നൽകി സൈനികൻ പീഡിപ്പിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. ട്രെയിനിൽ വച്ച് പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള യുവതിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ട്രെയിനിലെ അപ്പർ ബർത്തിലിരുന്ന് സൈനികനൊപ്പം താൻ മദ്യപിച്ചു എന്നും തുടർന്ന് അബോധാവസ്ഥയിലായ തന്നെ സൈനികൻ ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് യുവതി പരാതി നൽകിയിരുന്നത്. എന്നാൽ പുറത്തുവന്ന മെഡിക്കൽ റിപ്പോർട്ടിൽ പീഡനം നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നാണ് എറണാകുളം റെയിൽവേ പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. അതേസമയം ലെെംഗികപരമായി പീഡിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നതെങ്കിലും മറ്റേതെങ്കിലും രീതിയിൽ സ്ത്രീത്വത്തിന് മാനഹാനിയുണ്ടാക്കുന്ന പ്രവർത്തി സെെനികൻ്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ കേസിൽ തൃടർ നടപടികൾ ഉടനുണ്ടാകുമെന്നും റെയിൽവേ പൊലീസിൽ നിന്ന് സൂചനകൾ് ലഭിക്കുന്നുണ്ട്.

റെയിൽവെച്ച് സൈനികൻ പീഡിപ്പിച്ചു എന്ന പരാതിയിൽ ദുരൂഹതകൾ നീങ്ങിയിട്ടില്ലെന്ന വിലയിരുത്തലിലായിരുന്നു അന്വേഷണ സംഘം. പീഡനം നടന്നുവെന്ന പരാതിയിൽ വിദ്യാർത്ഥിനി ഉറച്ചു നിൽക്കുന്നുണ്ടെങ്കിലും രാജധാനി കംപാർട്ടുമെൻ്റിൽ ഈ സംഭവം നടന്നതായി കണ്ട യാത്രക്കാരില്ലാത്തതാണ് അന്വേഷണ സംഘത്തെ കുഴച്ചത്. ട്രയിനിലെ ഇതേ കംപാർട്ടുമെൻ്റിൽ സഞ്ചരിച്ച ചില യാത്രക്കാരെ അന്വേഷണ സംഘം ഫോണിലുടെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആരും ഈ സംഭവം കണ്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തോടു പറഞ്ഞത്. അതേസമയം അപ്പർ ബർത്തായതിനാൽ മറ്റു യാത്രക്കാരുടെ ശ്രദ്ധ അവിടേക്ക് എത്താത്തതാണോ എന്ന കാര്യത്തിലും സ്ഥിരീകരണം ആവശ്യമാണെന്ന് റെയിൽവേ പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പീഡനത്തിന് ഇരയായെന്നു പറയുന്ന വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ സമയത്തും മുൻപ് നൽകിയ പരാതിയിൽ പെൺകുട്ടി ഉറച്ചു നിൽക്കുകയായിരുന്നു. ഉടുപ്പിയിൽ നിന്നാണ് പെൺകുട്ടി ട്രയിനിൽ കയറിയത്. പട്ടാളക്കാരനായ പ്രതീഷ് ട്രയിനിൽ വച്ച് മദ്യം കഴിച്ച സമയത്ത് പെൺകുട്ടിയോട് ചോദിച്ചു. ഈ സമയം പെൺകുട്ടി താൽപര്യത്തോടെ തന്നെ ഒരുമിച്ച് മദ്യം കഴിക്കുകയായിരുന്നു. നേരത്തെ നൽകിയ പരാതിയിൽ ബലമായി മദ്യം നൽകിയെന്ന വാദത്തെ തള്ളിയാണ് പുതിയ മൊഴി എത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അതുകഴിഞ്ഞ താൻ അബോധാവസ്ഥയിലായെന്നും അതുകഴിഞ്ഞുള്ള കാര്യങ്ങളെകുറിച്ച് അത്ര ഓർമ്മയില്ലെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.

തിരുവനന്തപുരം സ്റ്റേഷനിൽ ട്രയിൻ എത്തിയപ്പോൾ പെൺകുട്ടിയെ കൂട്ടാൻ ഉമ്മയും ഭർത്താവും കൂടിയാണ് എത്തിയത്. വീട്ടിലെത്തിയ ശേഷം ഭർത്താവിനോട് തൻ്റെ ശരീര ഭാഗങ്ങളിൽ മറ്റാരോ ബലമായി സ്പർശിച്ചതായി സംശയമുണ്ടെന്ന് പറയുകയായിരുന്നു. തുടർന്ന് അവർ ഇതുസംബന്ധിച്ച് പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു എന്നാണ് റെയിൽവേ പൊലീസ് പറയുന്നത്. പെണകുട്ടിയുടേയും ഭർത്താവിൻ്റെയും ഉമ്മയുടേയും മൊഴിയാണ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇനി അതേ കംപാർട്ടുമെൻ്റിൽ സഞ്ചദരിച്ച യാത്രക്കാരെ വിളിച്ചു വരുത്തി മൊഴിയെടുക്കണമെന്നും റെയിൽവേ പൊലീസ് അറിയിച്ചു. ട്രയിൻ എറണാകുളം കഴിഞ്ഞ സമയമായതിനാൽ കംപാർട്ടുമെൻ്റിൽ യാത്രക്കാർ കുറവായിരുന്നെന്നും പൊലീസ് പറയുന്നു. അതേസമയം കംപാർട്ട്മെൻ്റിൽ ഉണ്ടായിരുന്നവരുടെ മൊഴി നേരിട്ടു രേഖപ്പെടുത്തുകയും ശാസ്ത്രീയമായ പരിശോധനയിലൂടെയും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് ഉദ്ദേശിക്കുന്നതും.

പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജധാനി എക്‌സ്‌പ്രസിൽ മാർച്ച് 16നാണ് വിദ്യാർത്ഥിനി പീഡനത്തിന് ഇരയായത്. തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പ്രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജധാനി എക്സ്പ്രസിൽ എറണാളുത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വച്ചാണ് ഈ സംഭവം നടന്നതെന്നാണ് വിവരം. പ്രതി ജമ്മുകാശ്മീരിൽ സൈനികനാണ്. ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. ഇയാൾ പത്തനംതിട്ട കടപ്ര സ്വദേശിയാണ്. കർണ്ണാടകയിലെ മണിപ്പാൽ സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായ പെൺകുട്ടി. വിദ്യാർത്ഥിനി ഉടുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്.

വ്യാഴാഴ്ച വെെകുന്നേരത്തോടെ പ്രതി ട്രയിനിലെ അപ്പർ ബർത്തിൽ കയറി ഇവരുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇരുവരും മദ്യപിച്ചു. തനിക്ക് നിർബന്ധിച്ച് പ്രതീഷ് മദ്യം നൽകിയെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. മദ്യം കഴിച്ച് അബോധാവസ്ഥയിലായ പെൺകുട്ടിയെ ഇയാൾ ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണകുട്ടിയുടെ പരാതി. സംഭവം നടന്നത് എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലായതിനാൽ പരാതി ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. താൻ വിഷാദരോഗിയാണെന്ന് അറിഞ്ഞപ്പോൾ പ്രതീഷ് ആശ്വസിപ്പിച്ചുവെന്നും എല്ലാം മറക്കാമെന്ന് പറഞ്ഞ് തനിക്ക് ട്രയിനിൽ വച്ച് നൽകിയത് ആർമിയിൽ നിന്നും കൊണ്ടുവന്ന മദ്യമാണെന്നും യുവതി ഭർത്താവിനോട് പറഞ്ഞിരുന്നുവെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു.

 

Top