വൈദ്യപരിശോധന പൂര്‍ത്തിയായി, പ്രതികളെ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: അഭയകേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും വൈദ്യപരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് മാറ്റി. സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ വൈദ്യപരിശോധനയില്‍ ഇരുവരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

കേസില്‍ നാളെയാണ് ശിക്ഷാ വിധി വരുന്നത്. അഭയ കേസില്‍ കുറ്റക്കാരനെന്ന വിധി വന്നതിന് പിന്നാലെ താന്‍ നിരപരാധിയാണെന്ന് തോമസ് കോട്ടൂര്‍ ആവര്‍ത്തിച്ചു. കുറ്റം ചെയ്തിട്ടില്ല, ദൈവത്തിന്റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്നായിരുന്നു ഫാദര്‍ കോട്ടൂരിന്റെ പ്രതികരണം. കോടതി വിധിയോട് പ്രതികരിക്കാന്‍ സിസ്റ്റര്‍ സെഫി തയ്യാറായില്ല. കോടതി മുറിയില്‍ തോമസ് കോട്ടൂര്‍ ഭാവഭേദം ഇല്ലാതെ ഇരുന്നപ്പോള്‍ വിധി കേട്ട സെഫി പൊട്ടിക്കരഞ്ഞു.

Top