ദേശീയ മെഡിക്കല്‍ കമീഷന്‍ ബില്‍: ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമീഷന്‍ ബില്‍ ലോക്‌സഭ പാസാക്കിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ മുതല്‍ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറുമുതല്‍ 24 മണിക്കൂറാണ് ഡോക്ടര്‍മാരുടെ ദേശീയ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയകളും സമരത്തില്‍നിന്ന് ഒഴിവാക്കി. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. ദരിദ്ര വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് ബില്ലിലെ വ്യവസ്ഥകളെന്ന് എ.എം.എ ദേശീയ പ്രസിഡന്റ് ഡോ. ശാന്തനു സെന്‍ പറഞ്ഞു.

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാകുന്നതോടെ എംബിബിഎസ് അടിസ്ഥാന യോഗ്യത ഇല്ലാതെ തന്നെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അലോപ്പതി ചികിത്സക്ക് അനുമതി കിട്ടും.നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരുടെ എണ്ണത്തിന്റെ 30 ശതമാനം പേര്‍ക്കാണ് അതിനുള്ള അനുമതി കിട്ടുക. എംബിബിഎസ് യോഗ്യതയുള്ള 12 ലക്ഷം പേരാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നിയമം വന്നാല്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന എംബിബിഎസ് യോഗ്യത ഇല്ലാത്ത മൂന്നരലക്ഷം പേര്‍ക്ക് കൂടി ചികിത്സക്ക് അനുമതി കിട്ടും. ആരോഗ്യമേഖലയില്‍ ആര്‍ക്കൊക്കെയാണ് അനുമതി കൊടുക്കുന്നതെന്ന വ്യക്തത വരുത്തിയിട്ടുമില്ല.

എംബിബിഎസിന്റെ അവസാന വര്‍ഷ പരീക്ഷ പിജി പ്രവേശനത്തിനുള്ള മാനദണ്ഡമാക്കുമെന്നതാണ് മറ്റൊരു തീരുമാനം. ഇതോടെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിന്റെ ഗുണമേന്മ കുറയുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.

നിയമം വന്നാല്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം വരുന്ന മെഡിക്കല്‍ കമ്മീഷനില്‍ 90 ശതമാനം പേരും സര്‍ക്കാര്‍ നോമിനികളാകും. ഈ നിബന്ധനകള്‍ക്കെതിരെയാണ് ഐഎംഎ സമരം നടത്തുന്നത്.

Top