തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ വിജലന്‍സ് അന്വേഷണം അവസാനിപ്പിച്ചു.
മൂന്ന് മാസത്തോളം അന്വേഷണം നടത്തിയിട്ടും കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്താന്‍ വിജിലന്‍സിന് സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കേസന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഈ മാസം അവസാനത്തോടെ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
വര്‍ക്കലയിലെ എസ്.ആര്‍ മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കാന്‍ ആറ് കോടി രൂപ കോഴ ഡല്‍ഹിയിലുള്ള ഇടനിലക്കാരന്‍ സതീഷ് നായര്‍ വഴി നകിയെന്നാണ് ബി.ജെ.പി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്. വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ രണ്ടാം യൂണിറ്റ് എസ്.പി: കെ.ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവന്നത്.
വിജിലന്‍സിന്റെ മൊഴിയെടുപ്പില്‍ മെഡിക്കല്‍ കോളേജ് അനുമതിക്കായി ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്ന നിലപാടാണ് ആരോപണം ഉയര്‍ന്ന വര്‍ക്കല, പാലക്കാട് കോളേജ് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചത്. പണം നല്‍കിയ കോളേജ് ഉടമ ഷാജിയും പരാതി നല്‍കിയിരുന്നില്ല. പണം നല്‍കിയതിന് രേഖകള്‍ ഇല്ലാത്തതിനാല്‍ തന്നെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്.
മെഡിക്കല്‍ കോളേജ് കോഴക്കേസില്‍ പണം വാങ്ങിയെന്നാരോപിക്കപ്പെട്ട സതീഷ് നായര്‍ താന്‍ വാങ്ങിയത് കോഴയല്ല കണ്‍സള്‍ട്ടന്‍സി ഫീസ് മാത്രമാണെന്ന് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ബി.ജെ.പി നേതൃത്വത്തിന് പരാതി നല്‍കിയ മെഡിക്കല്‍ കോളേജ് ഉടമ ആര്‍.ഷാജിയും അഴിമതിയാരോപണത്തിന് ബി.ജെ.പിയില്‍ നിന്ന് പുറത്തായ ആര്‍. എസ്.വിനോദും വിജിലന്‍സിന് ഇതേ മൊഴിയാണ് നല്‍കിയത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സമാനമൊഴി തന്നെ നല്‍കി. മാത്രമല്ല ബി.ജെ.പിയുടെ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.