കൂടത്തായി കൊലപാതക പരമ്പര; മരണ കാരണം സ്ഥിരീകരിച്ച് മെഡിക്കല്‍ ബോര്‍ഡ്

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മരണങ്ങളെല്ലാം നടന്നത് വിഷം ഉള്ളില്‍ ചെന്നാണെന്ന് മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചു. മരണങ്ങള്‍ക്ക് കാരണമായത് സയനഡ് ആകാമെന്ന നിരീക്ഷണവും മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.

കേസിലെ പ്രധാനപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നത്. മരിച്ച മറ്റ് അഞ്ചു പേരുടേയും മരണം സംബന്ധിച്ച ശാസ്ത്രീയ വിലയിരുത്തലിനായിരുന്നു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. സാക്ഷി മൊഴികളെല്ലാം ഇവശരിവെക്കുന്നുവെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ഒന്നരവയസുള്ള ആല്‍ഫൈന്‍ മരിക്കാന്‍ കാരണം തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയതിനാലാണെന്നായിരുന്നു ജോളി പിടിയിലായ സമയത്ത് നല്‍കിയ മൊഴി. എന്നാല്‍ ആല്‍ഫൈന്‍ മരണ സമയത്ത് നിലവിളിച്ചിരുന്നതായി ദൃക്‌സാക്ഷി മൊഴിയുണ്ട്.

തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയാല്‍ നിലവിളിക്കാന്‍ സാധിക്കില്ലെന്നും ബോധം നഷ്ടപ്പെടുമെന്നും മെഡിക്കല്‍ ബോര്‍ഡ് അന്വേഷണ സംഘത്തെ അറിയിച്ചു. സിലിയുടെ മരണം അപസ്മാരം മൂലമാണെന്ന ജോളിയുടെ ആദ്യമൊഴിയും മെഡിക്കല് ബോര്‍ഡ് തള്ളി. അപസ്മാരം മൂലം മരിക്കാനുള്ള സാധ്യത തീരെ കുറവാണെന്നും വിദഗ്ധ സംഘം വ്യക്തമാക്കി. ഈ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാകും അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കുക.

Top