medical admission; discussion failed

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് സര്‍ക്കാരും മാനേജ്‌മെന്റ് അസോസിയേഷനും നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയും അലസി. ഇതോടെ പ്രവേശ നടപടി കൂടുതല്‍ സങ്കീര്‍ണമായി.

സ്വാശ്രയ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ മുഴുവന്‍ സീറ്റിലേക്കും സര്‍ക്കാര്‍തന്നെ അലോട്ട്‌മെന്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ചര്‍ച്ചയില്‍ വ്യക്തമാക്കി. എന്നാല്‍, മാനേജ്‌മെന്റ് സീറ്റിലെ പ്രവേശാധികാരം അനുവദിച്ചില്ലെങ്കില്‍ കരാര്‍ ഒപ്പിടാനാകില്ലെന്ന് വ്യക്തമാക്കി മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇറങ്ങിപ്പോയി.

ഇക്കാര്യത്തില്‍ പിറകോട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെയായിരുന്നു ഇറങ്ങിപ്പോക്ക്. ചര്‍ച്ച അലസിയതോടെ അസോസിയേഷന്‍ ഭാരവാഹികള്‍ യോഗം ചേര്‍ന്ന് സ്വന്തം നിലക്ക് പ്രവേശന നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. എല്ലാ സീറ്റിലേക്കും കോളജുകള്‍തന്നെ ‘നീറ്റ്’ പട്ടികയില്‍നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം നടത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പി. കൃഷ്ണദാസും സെക്രട്ടറി വി. അനിലും അറിയിച്ചു.

മാനേജ്‌മെന്റ് സീറ്റുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍തന്നെ നിര്‍ബന്ധമായും പ്രവേശം നടത്തണമെന്നല്ല, പരിഗണിക്കണമെന്ന് മാത്രമേ കേന്ദ്രം പറഞ്ഞിട്ടുള്ളൂ. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 50 ശതമാനം സീറ്റിലെ പ്രവേശനാധികാരം മാനേജ്‌മെന്റുകള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. മുഴുവന്‍ സീറ്റിലും സര്‍ക്കാര്‍ പ്രവേശം നടത്തിയാല്‍ കോളജുകള്‍ നടത്തിക്കൊണ്ടുപോകാനാകില്ലെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു. ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനത്തെിയെങ്കിലും അദ്ദേഹം ഓഫിസില്‍ ഇല്ലായിരുന്നു.

പ്രവേശാധികാരത്തിലെ തര്‍ക്കം പരിഹരിക്കാനാവാതെ പോയതോടെ ഫീസ് ഘടനയെക്കുറിച്ച ചര്‍ച്ച നടന്നില്ല. തിങ്കളാഴ്ച സ്വന്തം നിലക്കുള്ള പ്രവേശ നടപടികള്‍ തുടങ്ങുമെന്നാണ് അസോസിയേഷന്‍ പറയുന്നത്.

Top