ന്യൂഡല്‍ഹി: .മഹാശിയ ദി ഹട്ടി (എം.ഡി.എച്ച്) മസാല കമ്പനി ഉടമ ധരംപാല്‍ ഗുലാട്ടി അന്തരിച്ചു. 98 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ ആയിരുന്നു മരണം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഡല്‍ഹിയിലെ മാത ചനാന്‍ ദേവി ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാകിസ്താനിലെ സിയാല്‍കോട്ടിൽ 1923 ലാണ് ഗുലാട്ടി ജനിച്ചത്. പിതാവിനെ മസാല വ്യാപാരത്തില്‍ സഹായിച്ചു കൊണ്ടാണ് തൊഴില്‍ജീവിതം ആരംഭിച്ചത്. വിഭജനത്തിനു ശേഷം ഇന്ത്യയിലെത്തിയ ഗുലാട്ടി, ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ കട തുടങ്ങി. കരോള്‍ബാഗിലെ ആ കടയില്‍നിന്നാണ് ഇന്ത്യയിലെ അറിയപ്പെടുത്ത മസാല ബ്രാന്‍ഡായി എം.ഡി.എച്ച്. വളരുന്നത്. അഞ്ചാംക്ലാസില്‍ തോറ്റ് പഠനം അവസാനിപ്പിച്ച വ്യക്തിയാണ് ഗുലാട്ടി. എന്നിരുന്നാലും മസാലവിപണിയിലെ ഒന്നാമന്മാരില്‍ ഒരാളാകാന്‍ ഗുലാട്ടിക്ക് സാധിച്ചു.
മഹാശയ്, ദാദാജി എന്നിങ്ങനെയാണ് അടുപ്പമുള്ളവര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. എം.ഡി.എച്ച്. മസാലപ്പൊടികളുടെ പരസ്യത്തിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. 2019ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. എം.ഡി.എച്ചിന്റെ വാര്‍ഷിക വരുമാനം ആയിരം കോടിക്കു മുകളിലായിരുന്നു. ഇന്ത്യയിലെ ഗൃഹോപയോഗ ഉല്‍പന്ന കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന തുക ശമ്പളമായി വാങ്ങിയിരുന്നയാള്‍ എന്ന റെക്കോഡും ഗുലാട്ടി സ്വന്തമാക്കിയിട്ടുണ്ട്. 25 കോടിരൂപയാണ് 2018ല്‍ അദ്ദേഹം ശമ്പളമായി സ്വീകരിച്ചത്. ദുബായിലും ലണ്ടനിലും ഓഫീസുകളുള്ള എം.ഡി.എച്ച് നൂറോളം രാജ്യങ്ങളിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതിയും ചെയ്യുന്നുണ്ട്.