ഓഫീസുകൾ അടച്ചുപൂട്ടി മക് ഡൊണാൾഡ്; പിരിച്ചുവിടൽ നടപടികളുടെ തുടക്കമെന്ന് സൂചന

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളിലൊന്നായ മക് ഡൊണാൾഡ് അമേരിക്കയിലെ എല്ലാ ഓഫീസുകളും താൽക്കാലികമായി അടച്ചുപൂട്ടുന്നു. ഓഫീസുകൾ അടച്ചുപൂട്ടുന്നത് ജീവനക്കാരുടെ പിരിച്ചുവിടൽ നടപടിയുടെ ഭാഗമാണെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.

തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഎസിലെ ജീവനക്കാർക്കും, ചില ഇന്റർനാഷണൽ സ്റ്റാഫ്‌സിനും കമ്പനി കഴിഞ്ഞയാഴ്ച ഇ മെയിൽ അയച്ചിരുന്നു. ഏപ്രിൽ മൂന്ന് മുതലുളള ആഴ്ചയിൽ, സ്ഥാപനത്തിലെ ജീവനക്കാരുടെ റോളുകൾ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ പങ്കുവെക്കുമെന്നും, ചിക്കാഗോ ആസ്ഥാനമായ കമ്പനി ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ പറയുന്നു.

കച്ചവടക്കാരുമായും, മറ്റ് ബിസിനുകാരുമായും കമ്പനി ആസ്ഥാനത്ത് ഷെഡ്യൂൾ ചെയ്ത എല്ലാ വിധ മീറ്റിംഗുകളും റദ്ദാക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഈ ആഴ്ച തന്നെ മക് ഡൊണാൾഡ് ഓഫീസുകൾ അടച്ചുപൂട്ടുമെന്നും, ജീവനക്കാരുടെ പിരിച്ചുവിടൽ നടപടിയുടെ ഭാഗമായാണ് ഓഫീസുകൾ അടച്ച് പൂട്ടുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ബിസിനസ് സ്ട്രാറ്റജികൾ നവീകരിക്കുന്നതിന്റെ ഭാഗമായി, ചില ഡിപ്പാർട്‌മെന്റുകളിൽ ജീവനക്കാരെ പിരിച്ചുവിടുമെന്നും, ചില മേഖലകളിൽ വിപൂലീകരണം നടത്തുമെന്നും കമ്പനി ജനുവരിയിൽ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. പിരിച്ചുവിടൽ നടപടികൾ ഉടൻതന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.എന്നാൽ എത്ര ജീവനക്കാരെ പിരിച്ചു വിടും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലകളിലൊന്നാണ് മക്ഡൊണാൾഡ്. നൂറ് രാജ്യങ്ങളിലെ 40,000 ലധികം ഔട്ട്ലെറ്റുകളിലായി 69 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന സ്ഥാപനമാണിത്. 1.7 ദശലക്ഷം ജോലിക്കാരുള്ള ലോകത്തിലെ വലിയ സ്വകാര്യ തൊഴിലുടമകളിലൊന്നാണ് മക്‌ഡൊണാൾഡ്. 2022ലെ കണക്കുകൾ പ്രകാരം ആഗോള ബ്രാൻഡ് മൂല്യനിർണ്ണയത്തിൽ മക്‌ഡൊണാൾഡിന് ആറാം സ്ഥാനമുണ്ട്.

Top