വയോധികയെ അധിക്ഷേപിച്ച സംഭവത്തിൽ മാധ്യമങ്ങളെ പഴിപറഞ്ഞ് ജോസഫൈൻ

തിരുവനന്തപുരം : വയോധികയെ അധിക്ഷേപിച്ച സംഭവത്തിൽ മാധ്യമങ്ങളെ പഴിപറഞ്ഞു വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. വനിതാ കമ്മിഷൻ അധ്യക്ഷയെ നിരന്തരം അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ വിഷയത്തിന്റെ ഒരുവശം മാത്രം പെരുപ്പിച്ചു കാട്ടി പ്രചാരണം നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് മാധ്യമങ്ങൾ ചിന്തിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

പ്രചരിപ്പിക്കുന്നത് സത്യസന്ധമാണെന്ന വിശ്വാസത്തോടെ സമൂഹമാധ്യമങ്ങളിൽ തുടർന്നും പ്രചരിക്കുമെന്ന ബോധ്യം മാധ്യമങ്ങൾക്കുണ്ടാകണം. ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതിയിൽ പൊലീസിന്റെയും വനിതാ കമ്മിഷന്റെയും ഭാഗത്തുനിന്നുള്ള നിയമനടപടികൾ നടന്നുകൊണ്ടിരിക്കേ തന്നെ വിളിച്ച് കേസ് സംബന്ധമായ കാര്യം സംസാരിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല.

നൂറുകണക്കിന് പരാതികൾ ലഭിക്കുമ്പോൾ എല്ലാ പരാതികളും ഓർത്തു വയ്ക്കാൻ കഴിഞ്ഞെന്നു വരില്ല. ഫോൺ വിളിച്ചയാളുടെ ആശയവിനിമയത്തിലെ അവ്യക്തത കൊണ്ടാണ് പുതിയ പരാതിയാണെന്ന ധാരണയിൽ ഉപദേശ രൂപേണ ചോദിക്കാൻ ഇടയാക്കിയത് എന്നും ജോസഫൈൻ പറഞ്ഞു.

Top