മെസിയും എംബാപ്പെയും നെയ്മറും ഗോളടിച്ചു; ഫ്രഞ്ച് ലീഗിലെ ത്രില്ലർ പോരിൽ പി എസ് ജിക്ക് നാടകീയ ജയം

പാരീസ്: ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് നാടകീയ ജയം.ഇഞ്ചുറി ടൈമിൽ ലിയോണൽ മെസി നേടിയ ഗോളിൽ പി എസ് ജി, ലിലിയെ തോൽപിച്ചു 87-ാം മിനിറ്റുവരെ രണ്ടിനെതിരെ മൂന്ന് ഗോളിന് പിന്നിൽ നിന്ന പി എസ് ജി എംബാപ്പേ, നെയ്മർ,മെസി എന്നിവരുടെ മികവിൽ മൂന്നിനെതിരെ നാല് ഗോളിന് ജയം സ്വന്തമാക്കുകയായിരുന്നു.

11-ാം മിനിറ്റിൽ എംബാപ്പേ സ്കോറിംഗിന് തുടക്കമിട്ടു.17ാം മിനിറ്റിൽ നെയ്മർ പി എസ് ജിയുടെ ലീഡുയർത്തി.എന്നാല്‍ 24-ാം മിനിറ്റില്‍ ബഫോഡ ഡിയാകൈറ്റിലൂ ലിലി ഒരു ഗോള്‍ മടക്കി. ആദ്യ പകുതിയില്‍ 2-1 ലീഡ‍ുമായി ഗ്രൗണ്ട് വിട്ട പി എസ് ജിയെ ഞെട്ടിച്ച് രണ്ടാം പകുതിയില്‍ ജൊനാഥന്‍ ഡേവിഡ് പെനല്‍റ്റിയിലൂടെ ലിലിയെ ഒപ്പമെത്തിച്ചു. 69-ാം മിനിറ്റില്‍ ജൊനാഥന്‍ ബോംബ ലിലിക്ക് ലീഡ് നല്‍കിയതോടെ പി എസ് ജി വീണ്ടും ഞെട്ടി. തുടര്‍ തോല്‍വികളില്‍ വലയുന്ന പി എസ് ജി മറ്റൊരു തോല്‍വിയിലേക്ക് കൂപ്പുകുത്തുമെന്ന് ആരാധര്‍ കരുതി.

എന്നാൽ 87ാം മിനിറ്റില്‍ എംബാപ്പേയിലൂടെ സമനില ഗോള്‍ കണ്ടെത്തിയത് പി എസ് ജിക്ക് ആശ്വാസമായി. എങ്കിലും സമനിലയുടെ നിരാശയില്‍ ഗ്രൗണ്ട് വിടേണ്ടിവരുമെന്ന് കരുതിയിരിക്കെ ഇഞ്ചുറിടൈമിൽ കളിതീരാൻ സെക്കൻഡുകൾ ശേഷിക്കെ മെസി പി എസ് ജിയുടെ ജയമുറപ്പിച്ച നാലാം ഗോള്‍ നേടി.

രണ്ടാംപകുതിയുടെ തുടക്കത്തിൽ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മർ പരിക്കേറ്റ് പുറത്തായത് പി എസ് ജിക്ക് തിരിച്ചടിയായി.ഫ്രഞ്ച് ലീഗില്‍ 24 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 57 പോയന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി എസ് ജി. രണ്ടാം സ്ഥാനത്തുള്ള മൊണാക്കോയെക്കാൻ ഏഴ് പോയന്‍റ് ലീഡാണ് പി എസ് ജിക്കുള്ളത്.

Top