പ്രതിപക്ഷ നേതാവിന്റെ പ്രസ്‌താവന സംസ്ഥാനത്തിന് അപകീർത്തികരമെന്ന് എം ബി രാജേഷ്‌

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ലഹരി പിടിമുറുക്കിയെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പ്രസ്‌താവന കേരള ജനതയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും രാഷ്ട്രീയ ലാഭത്തിന്‌ വേണ്ടി നാടിനെ അവഹേളിക്കരുതെന്നും എക്‌സൈസ്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. പത്രപ്രവർത്തക യൂണിയൻ ആസ്ഥാനത്ത്‌ സംഘടിപ്പിച്ച മീറ്റ്‌ ദി പ്രസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉൽപ്പാദനം, നിക്ഷേപം, കയറ്റുമതി, തൊഴിൽ ലഭ്യത, മദ്യ വർജനം, കേരളത്തിന്‌ സ്വന്തം കള്ള്‌ ബ്രാന്റ്‌ എന്നിവയിലൂന്നിയുള്ളതാണ്‌ പുതിയ മദ്യ നയം.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കുറവ്‌ മദ്യ ഉപയോഗവും കുറവ്‌ വിപണന കേന്ദ്രങ്ങളുമുള്ള കേരളത്തെ വസ്‌തുത മറച്ചുവച്ച്‌ പ്രതിപക്ഷ നേതാവ്‌ അപകീർത്തിപ്പെടുത്തുകയാണ്‌. രാജ്യത്ത്‌ മദ്യപാനത്തിൽ 22–-ാം സ്ഥാനമാണ്‌ കേരളത്തിനുള്ളത്‌. ദേശീയ ശരാശരിയായ 14. 6 ശതമാനത്തിലും താഴെയാണ്‌ ( 12.4 ) ഇവിടുത്തെ മദ്യ ഉപയോഗം. മയക്കുമരുന്ന്‌ ഉപയോഗത്തിലും കേരളം രാജ്യ ശരാശരിയേക്കാൾ വളരെ താഴെയാണ്‌. രാജ്യത്ത്‌ കഞ്ചാവ്‌ ഉപയോഗിക്കുന്നവർ 2. 8 ശതമാനമാകുമ്പോൾ കേരളത്തിൽ 0. 1 ശതമാനം മാത്രമാണ്‌.

അയൽ സംസ്ഥാനമായ കർണാടകത്തിൽ 3980 മദ്യ വിതരണ ഔട്ട്‌ ലറ്റുകളാണുള്ളത്‌. ഇത്‌ കേരളത്തിലേക്കാൾ വളരെ കൂടുതലാണ്‌. തമിഴ്‌നാട്ടിൽ കേരളത്തിലേക്കാൾ പതിൻമടങ്ങിലേറെ മദ്യവിതരണ ഔട്ട്‌ലറ്റുകളുണ്ട്‌. നിലവിൽ 5329 ഔട്ട്‌ ലറ്റുകളുള്ള തമിഴ്‌നാട്ടിൽ 500 എണ്ണവും കൂടി ആരംഭിക്കാനാണ്‌ തീരുമാനാണ്‌ അവർ തീരുമാനിച്ചത്‌. കേരളത്തിൽ ആകെ 309 ഔട്ട്‌ ലറ്റുകളും 772 ബാറുകളും ആണുള്ളത്‌. ഇതര സംസ്ഥാനങ്ങളിൽ ശരാശരി 30000 ജനങ്ങൾക്ക്‌ ഒരു ഔട്ട്‌ ലറ്റ്‌ ഉള്ളപ്പോൾ കേരളത്തിൽ ഒരു ലക്ഷം പേർക്കാണ്‌ ഒരു ഔട്ട്‌ ലറ്റ്‌ ഉള്ളത്‌. അവിടങ്ങളിലെ തിരക്ക്‌ പലതവണ നമ്മൾ ചർച്ച ചെയ്‌തിട്ടുള്ളതാണ്‌. അതുകൊണ്ടാണ്‌ ഔട്ട്‌ ലറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമനിച്ചത്‌. വിൽപ്പന ശാലകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മദ്യ ഉപഭോഗം വർധിക്കില്ലെന്നതാണ്‌ കേരളത്തിലെ അനുഭവമെന്നും മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു.

Top