കൊച്ചി : ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഭരണഘടനാനുസൃതമെന്ന് എം ബി രാജേഷ്. സർക്കാർ നിലപാട് വ്യക്തമാണ്. ഓർഡിനൻസുമായി ബന്ധപ്പെട്ട് അവ്യക്തത ഇല്ലെന്നും ഭരണഘടനാപരമായ അധികാരമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു. അതേസമയം ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സൂചന നൽകി. തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്റെ വിധികർത്താവാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു. ഇന്നലെയാണ് ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പത്തിന് ഒടുവിൽ പതിനാല് സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓർഡിനൻസ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഗവർണറെ വെട്ടാൻ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.