വങ്കത്തരങ്ങള്‍ ചോദിച്ച ഒരു കൊച്ചുരാമനെ മറന്നോ? വൈറലായി എം ബി രാജേഷിന്റെ പോസ്റ്റ്

തിരുവനന്തപുരം: പ്രളയകാലത്തിന് സമാനമായി കോവിഡ് വ്യാപനകാലത്ത് സര്‍ക്കാര്‍ സാലറി ചാലഞ്ച് ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച വി ടി ബലറാം എംഎല്‍എയെ പരിഹസിച്ച് എംബി രാജേഷ്. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം പേരെടുത്ത് പറയാതെ വി ടി ബല്‍റാമിനെ വിമര്‍ശിച്ചത്.

എം ബി രാജേഷിന്റെ പോസ്റ്റ്…

ആ വിദ്വാനെ മറന്നോ?പ്രളയം പോലെയാണോ കോവിഡ്? കോവിഡ് കാലത്ത് സര്‍ക്കാരിനെന്താണിത്ര സാമ്പത്തിക ബുദ്ധിമുട്ട്? എന്തിനാ പണം? എന്തിനാ സാലറി ചാലഞ്ച്? ഈ വങ്കത്തരങ്ങള്‍ ചോദിച്ച ഒരു കൊച്ചു രാമനെ മറന്നോ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്.

ഇന്നലെ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന്റെ വാര്‍ത്ത പ്രാധാന്യത്തോടെ ഇന്ത്യയിലെ എല്ലാ മാദ്ധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാവരും ഒരേ സ്വരത്തില്‍ പ്രധാനമന്ത്രിയോട് പങ്കുവെച്ച ആശങ്ക കയ്യില്‍ കാശില്ല എന്നാണത്രേ. അടിയന്തിരമായി കേന്ദ്രം പണം തന്നേ തീരു എന്നു പറഞ്ഞവരില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുള്‍പ്പെടെ എല്ലാവരുമുണ്ട്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തെലങ്കാനയിലെ മുഖ്യമന്ത്രി പറഞ്ഞത് പണമില്ലാത്തതിനാല്‍ കോവിഡിനെ നേരിടുന്നതില്‍ താന്‍ നിസ്സഹായനാണ് എന്നാണ്. പ്രതിമാസം ശരാശരി 40,000 കോടി വരുമാനമുള്ള തെലങ്കാനയുടെ വരുമാനം വെറും 4000 കോടിയായി ഇടിഞ്ഞുവത്രേ! അതായത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും സംസ്ഥാന വരുമാനം പത്തിലൊന്നായി കുറഞ്ഞുവെന്ന്. മഹാരാഷ്ട്രയുടെ മാര്‍ച്ചിലെ നികുതി വരുമാന നഷ്ടം 40,000 കോടിയിലധികമെന്ന് കഴിഞ്ഞ ദിവസം അവിടുത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

വായ്പാ പരിധി ഉയര്‍ത്തണമെന്ന് കേരളം തുടക്കം മുതല്‍ ഉന്നയിച്ചുകൊണ്ടിരുന്ന വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പ്രധാനമന്ത്രിയോട് ഉന്നയിച്ചു.കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ അഭിമുഖം ‘ദി ഹിന്ദു. ‘ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹവും സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് പറയുന്നു.എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രം തരാനുള്ള ജിഎസ്ടി അടക്കമുള്ള കുടിശ്ശികകള്‍ ഉടന്‍ തരണമെന്നു പറയുന്നു.

കേന്ദ്രമൊക്കെ കൊടുത്തു കഴിഞ്ഞു.ഇനിയൊന്നും കൊടുക്കേണ്ടെന്ന് കേരളത്തിലെ പ്രതിപക്ഷം. കേരളത്തിലെ കോണ്‍ഗ്രസ് കൊച്ചുരാമന്‍മാരുടെ ഫെയ്‌സ് ബുക്ക് സാമ്പത്തിക ശാസ്ത്ര ക്ലാസിന്റെ കുറവ് മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കെല്ലാമുണ്ടെന്ന് തോന്നുന്നു.

ലോക്ക് ഡൗണ്‍ ഇനിയും തുടരുമെന്നാണ് സൂചന. അതു കഴിഞ്ഞാലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാകാന്‍ കാലങ്ങളെടുക്കും. വരാനിരിക്കുന്ന പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് രഘു റാം രാജനെപ്പോലുള്ളവര്‍ മുന്നറിയിപ്പു നല്‍കുന്നു. സംസ്ഥാനങ്ങള്‍ക്കു മാത്രമായി നേരിടാനാവുന്നതിലും അപ്പുറമുള്ള വെല്ലുവിളിയാണെന്ന് തലക്ക് വെളിവുള്ളവരെല്ലാം തിരിച്ചറിയുന്നു.

അപ്പോഴാണ്,പ്രളയമൊന്നുമല്ലല്ലോ. വെറും കോവിഡല്ലേയുള്ളൂ. അതിന് സര്‍ക്കാരിനെന്തിനാ കാശ് എന്ന ചോദ്യവുമായി ചിലര്‍ ഫെയ്‌സ് ബുക്ക് ക്ലാസ് എടുക്കുന്നത്. തലച്ചോറ് തരിശുനിലമായി മാറിയ അവരോട് സഹതാപം മാത്രം.

പ്രളയകാലത്തിന് സമാനമായ സാമ്പത്തിക ചെലവ് കേവിഡ് കാലത്ത് കേരളത്തിലുണ്ടായിട്ടുണ്ടോയെന്നും ജനങ്ങള്‍ക്ക് 400 കോടി ആനുകൂല്യം നല്‍കുന്നതിനായി 3200 കോടി പിടിച്ചെടുക്കേണ്ട ആവശ്യമെന്തായിരുന്നെന്നും ചോദിച്ചായിരുന്നു വിടിബല്‍റാം നേരത്തെ രംഗത്തെത്തിയത്.

Top