തിരുവനന്തപുരം: ഗവർണറുടെ ആരോപണങ്ങൾ പ്രതിപക്ഷത്തെപോലും നിരാശരാക്കിയെന്ന് മന്ത്രി എം.ബി രാജേഷ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനം മല എലിയെ പ്രസവിച്ച പോലെയായെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ഗവർണറുടെ ആരാധകരും നിരാശയിലായി. വളരെ ബാലിശമായ വാദങ്ങളാണ് ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിക്കുന്നത്. ഗവർണറുടെ അവകാശങ്ങളെ പറ്റി ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തുവിട്ടു. ചാൻസിലർ പദവി ഒഴിയാമെന്ന് ഗവർണർ വ്യക്തമാക്കുന്ന കത്തും പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി തന്റെ ജില്ലയാണെന്ന കാര്യം നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വി.സിയുടെ കാര്യത്തിൽ തീരുമാനമെടുത്തതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ തന്നിൽ സമ്മർദ്ദമുണ്ടായെന്നുമാണ് ഗവർണറുടെ ആരോപണം.